
കാസർകോട്: സുഹൃത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തെ ചൊല്ലി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ യുവാവിനെ കുമ്പളയിൽ എത്തിച്ചു. ആദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോവിക്കാനം, മുതലപ്പാറയിലെ അമീൻ സഫ്വാ (21)നെയാണ് എസ്.ഐ സനിതിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് കുമ്പളയിൽ എത്തിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
വിദേശത്തേയ്ക്ക് കടക്കാനായി ചെന്നൈയിൽ എത്തിയതായിരുന്നു ഇയാൾ. പൊലീസ് നേരത്തെ പുറത്തു വിട്ട നോട്ടീസ് പ്രകാരം യുവാവിനെ തിരിച്ചറിഞ്ഞ വിമാനത്താവള അധികൃതർ യാത്രക്കാരനെ തടഞ്ഞു വയ്ക്കുകയായിരുന്നു.
മാർച്ച് 30ന് രാത്രി 12ന് കുമ്പള- ബദിയഡുക്ക റോഡിൽ കൃഷ്‌ണ നഗറിനു സമീപത്തെ ബസ് വെയ്‌റ്റിംഗ് ഷെഡിനു സമീപത്താണ് കേസിനാസ്‌പദമായ സംഭവം.
കുമ്പള, മാട്ടംകുഴിയിലെ അഫ്‌സാൻ ഫഹദ് (10) ആണ് അക്രമത്തിന് ഇരയായത്. അഫ്‌സാനും സുഹൃത്ത് സാമിനും ഒരു ഹോട്ടലിൽ നിൽക്കുകയായിരുന്നു. ഈ സമയത്ത് രണ്ടു കാറുകളിലായി എത്തിയ എട്ടംഗ സംഘം സുഹൃത്തായ സാമിനെ വിളിച്ചു കൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ചത് തടയുന്നതിനിടയിലാണ് അഫ്സാൻ ഫഹദ് ആക്രമത്തിന് ഇരയായത്. ഇതിനിടയിൽ സാമിൻ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ എട്ടുപേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട കുണ്ടാരടുക്കയിലെ മുഹമ്മദ് അനസി പിന്നീട് പൊലീസ് മുമ്പാകെ ഹാജരായി. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടയിലാണ് അമീൻ സഫ്‌വാൻ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |