തിരുവനന്തപുരം: സി.പി.എമ്മിന്റെ കൊലക്കത്തി താഴെയിട്ട് രാഷ്ട്രീയ എതിരാളികളോട് ആശയപരമായി സംവദിക്കാനും, സമാധാനപരമായി പൊതുപ്രവർത്തനം നടത്താനും തയാറായി വരുന്നവർക്ക് കോൺഗ്രസ് സംരക്ഷണം നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.
ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള സംഘത്തെ സി.പി.എം നേതാവ് പി. ജയരാജൻ തള്ളിപ്പറഞ്ഞ സംഭവം കൊല്ലും കൊലയുമായി നടക്കുന്ന എല്ലാ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും കണ്ണ് തുറപ്പിക്കണം.കാര്യം കഴിയുമ്പോൾ കറിവേപ്പില പോലെ സി.പി.എം നേതാക്കൾ വലിച്ചെറിയുമെന്ന് തിരിച്ചറിഞ്ഞ് ഇനി കൊലക്കത്തിയെടുക്കില്ലെന്ന് നിങ്ങൾ പ്രതിജ്ഞയെടുക്കണം. 'കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടു പോയി കൊല്ലിച്ചതും നീയേ ചാപ്പാ' എന്നതിനൊപ്പം 'തള്ളിപ്പറഞ്ഞതും നീയേ ചാപ്പാ' എന്നു കൂട്ടിച്ചേർത്താൽ പഴഞ്ചൊല്ല് പൂർണമാകും. ഷുഹൈബിന്റെ കൊലയാളികൾക്ക് ഇക്കാലമത്രയും പണവും സംരക്ഷണവും നല്കിയ ശേഷമാണ് ഇപ്പോൾ സി.പി.എം അവരുടെ മുമ്പിൽ പത്തി മടക്കിയത്. ഷുഹൈബ് കേസന്വേഷണം മുകളിലുള്ളവരിലേക്ക് നീളാതെ സംരക്ഷിച്ചത് ഈ കൊലയാളി സംഘമാണെന്ന വസ്തുത നേതാക്കൾ മറന്നു. ആകാശിന്റെ പിതാവിനെ മുന്നിലിരുത്തിയാണ് തനിക്ക് ഇടം വലം നിന്നവരെ ജയരാജൻ നിഷ്‌കരുണം തള്ളിപ്പറഞ്ഞത്. ചതിയൻ ചന്തു ചേകവർ പോലും നാണം കെട്ടുപോകുന്ന മലക്കംമറിച്ചിലിന് മുന്നിൽ ഇനിയും നിശബ്ദത തുടരണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |