ന്യൂഡൽഹി: പുന:സംഘടനയെച്ചൊല്ലി സംസ്ഥാന നേതാക്കൾക്കിടയിലെ തർക്കം പരിഹരിച്ചെന്ന്,
തനിക്കെതിരെ പരാതിപ്പെട്ട എംപിമാരുമായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വസതിയിൽ നടത്തിയ യോഗത്തിന് ശേഷം കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.
.അതേസമയം, നേതാക്കളെ പരസ്യ പ്രസ്‌താവനകളിൽ നിന്ന് എ.ഐ.സി.സി വിലക്കി.
സുധാകരന്റെ രീതികളുമായി തുടരാനാകില്ലെന്ന് യോഗത്തിൽ എം.പിമാർ കടുത്ത നിലപാടെടുത്തു. റായ്‌പൂർ പ്ളീനറിയ്‌ക്കുള്ള പ്രതിനിധികളുടെ പട്ടിക തയ്യാറാക്കിയതും തങ്ങളോട് ആലോചിക്കാതെയാണെന്ന് അവർ ചൂണ്ടിക്കാട്ടി. കെ.പി.സി.സി നേതൃത്വത്തിന്റെ വിമർശനങ്ങൾക്ക് വിധേയരായ ശശി തരൂരും കെ.മുരളീധരനും എം.കെ.രാഘവനും കടുത്ത ഭാഷയിൽ സുധാകരനെതിരെ സംസാരിച്ചതായാണ് വിവരം. ഭാവിയിൽ ഇത്തരം ആശയക്കുഴപ്പങ്ങളുണ്ടാകില്ലെന്നും, എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുമെന്നും കെ.സി. വേണുഗോപാൽ ഉറപ്പു നൽകി.വിമർശനമുയർത്തിയ എം.പിമാർക്ക് കെ.പി.സി.സി കത്തു നൽകിയത് സദുദ്ദേശ്യത്തോടെയാണെന്ന് കെ.സുധാകരൻ വിശദീകരിച്ചു. ഒരാഴ്ചയ്‌ക്കുള്ളിൽ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി സംസ്ഥാനത്ത് യോഗം വിളിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു. രാഷ്‌ട്രീയകാര്യ സമിതി ഉടൻ ചേരും. എല്ലാ മാസവും എം.പിമാരുടെ യോഗം വിളിക്കും.
സുധാകരൻ കൂടിയാലോചന നടത്തുന്നില്ലെന്നും, ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഏഴ് എംപിമാർ കെ.സി. വേണുഗോപാലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ചർച്ച വച്ചത്. പരാതി നൽകിയ എം.പിമാരായ കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നിബെഹ്‌നാൻ, എം.കെ. രാഘവൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർക്കൊപ്പം ശശി തരൂരും ജെബി മേത്തറും പങ്കെടുത്തു. അതേസമയം ,ഡൽഹിയിൽ എം.പിമാരെ മാത്രം വിളിച്ച് ചർച്ച നടത്തിയതിൽ ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |