കോട്ടയം : കുടപോലെ വിരിഞ്ഞു നില്‍ക്കുന്ന പുളിമരം കായ്ച്ച് തുടങ്ങിയതോടെ അപ്പര്‍ കുട്ടനാട്ടിലും മലയോരത്തും കുടംപുളി സീസണാണ്. കാലാവസ്ഥാ മാറ്റത്തില്‍ കായ്ക്കള്‍ കുറഞ്ഞെങ്കിലും പറമ്പുകളില്‍ പുളി ശേഖരിക്കാന്‍ എത്തുന്നവര്‍ നിരവധിയാണ്. വിളഞ്ഞ് പഴുത്ത് പൊഴിഞ്ഞു വീഴുന്ന പുളി മഴക്കാലത്ത് ഉണക്കിയെടുക്കുന്നതാണ് ശ്രമകരം. മുറിച്ച പുളിയുടെ അരിയെടുത്ത ശേഷം പ്രത്യേകം തയ്യാറാക്കിയ ചേരുകളില്‍ (തട്ടുകള്‍) നിരത്തും. താഴ്വശത്തായി തൊണ്ട്, ചിരട്ട, പച്ചില എന്നിവയിട്ട് തീകൊളുത്തി പുകച്ചാണ് ഉണക്കുന്നത്. മഴയും പുറത്തെ തണുപ്പും കാരണം പുളി ഉണങ്ങി കറുത്ത നിറത്തിലേക്കു വരാന്‍ ദിവസങ്ങളെടുക്കും. പുകയുടെയും ചൂടിന്റെയും തീവ്രതയനുസരിച്ചാകും ഉണക്ക് വേഗത്തിലാകുന്നത്.
കിലോയ്ക്ക് 300 വരെ
കടകളില്‍ 300 രൂപയ്ക്കാണ് വില്പന. വീടുകളില്‍ നിന്ന് 220 രൂപ മുതല്‍ ലഭിക്കും. കര്‍ണാടകയിലെ കുടക് പോലെയുള്ള സ്ഥലങ്ങളില്‍ നിന്ന് നിലവാരമില്ലാത്ത പുളി എത്തുന്നതാണ് വെല്ലുവിളി.
മരുന്നിന് മുതല്‍ മീന്‍കറിയില്‍ വരെ
ആയുര്‍വേദ മരുന്ന് ഉണ്ടാക്കുന്നതിനും കുടംപുളി ഉപയോഗിക്കുന്നു. മരുന്ന് കമ്പനിയുടെ ആള്‍ക്കാര്‍ പുളി മൊത്തത്തില്‍ വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. രുചിയുള്ള മീന്‍കറിയ്ക്ക് കുടംപുളി നിര്‍ബന്ധമായതിനാല്‍ വില എത്രയായലും വാങ്ങാന്‍ ആളുകള്‍ തയ്യാറാണ്. അവധിക്ക് നാട്ടിലെത്തുന്ന വിദേശ മലയാളികള്‍ മടക്കയാത്രയില്‍ ഒരു പൊതി കുടംപുളി കൊണ്ടു പോകുന്നത് പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |