തിരുവനന്തപുരം: ആധുനിക കാലത്തെ അടിയന്തരാവസ്ഥയാണ് കേരളത്തിൽ നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും അടിയന്തരാവസ്ഥയാണ്. അതുപോലെ ജനാധിപത്യവിരുദ്ധ കാര്യങ്ങളാണ് കേരളത്തിലും നടക്കുന്നത്. ഏഴുവർഷത്തെ അന്വേഷണത്തിന് ശേഷം രാഹുൽഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ് തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. എന്നാൽ ഗുജറാത്ത് കലാപത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് വേട്ടയാടിയപ്പോൾ മോദിയും ബി.ജെ.പിയും ഒരിക്കലും പ്രതിഷേധിച്ചില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥയ്‌ക്കെതിരെ ജയപ്രകാശ് നാരായണന്റെയും ആർ.എസ്.എസിന്റെയും നേതൃത്വത്തിൽ ലോകസംഘർഷ സമിതിയുണ്ടാക്കി പോരാട്ടം നടത്തി. ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവരാൻ ആർ.എസ്.എസും ജനസംഘവും എ.ബി.വി.പിയും നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിലെ സുവർണലിപികളിലാണ് എഴുതിച്ചേർക്കപ്പെട്ടതെന്നും ബി.ജെ.പിയുള്ളിടത്തോളം രാജ്യത്ത് ജനാധിപത്യം നിലനിൽക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ, മാദ്ധ്യമ പ്രവർത്തകൻ ജി.കെ.സുരേഷ്ബാബു, ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്, ജില്ലാസെക്രട്ടറി സജി പാപ്പനംകോട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |