, കേരളകൗമുദി റിപ്പോർട്ടിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കൊച്ചി: വീടുകളിലെ കിടപ്പു രോഗികളുടെ ജീവൻരക്ഷാ ഉപകരണങ്ങൾക്കു വേണ്ടിവരുന്ന വൈദ്യുതി പൂർണമായും സൗജന്യമായി നൽകുന്ന കെ.എസ്.ഇ.ബി.യുടെ പദ്ധതി കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
സൗജന്യവൈദ്യുതി പദ്ധതിയെക്കുറിച്ച് ജീവനക്കാർക്ക് ആശയക്കുഴപ്പങ്ങളുണ്ടെന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
കിടപ്പുരോഗികൾക്കുള്ള ജീവൻരക്ഷാ ഉപകരണങ്ങൾക്ക് ആവശ്യമായ വൈദ്യുതി സൗജന്യമായി നൽകാൻ കെ.എസ്.ഇ.ബിക്ക് പദ്ധതിയുണ്ട്. എന്നാൽ അതേക്കുറിച്ച് ജീവനക്കാർക്ക് ഒരറിവുമില്ലെന്നും ഇത്തരം അപേക്ഷകൾ നിരസിക്കപ്പെടുകയാണെന്നും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കെ.എസ്.ഇ.ബി ആസ്ഥാനത്ത് ചേർന്ന വിതരണവിഭാഗം ഒാഫീസർമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മന്ത്രി കർശന നിർദ്ദേശം നൽകിയത്.
ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകണമെന്ന സർക്കാർ ഉത്തരവ് പാലിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന കേരളകൗമുദി വാർത്തയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. ഡിസംബർ 18ന് പ്രസിദ്ധീകരിച്ച, 'ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യമായി വൈദ്യുതി: ഉത്തരവുണ്ട്, പക്ഷേ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല' എന്ന വാർത്തയിലാണ് കേസ്.
കേരളകൗമുദി വാർത്തയുൾപ്പെടുത്തി മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം നൽകിയ പരാതിയും കമ്മിഷൻ പരിഗണിച്ചു. വൈദ്യുതി ബോർഡ് ചീഫ് എൻജിനിയർ ഇക്കാര്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടത്.
100യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി സൗജന്യമായി നൽകുമെന്നും ബാക്കി വരുന്ന വൈദ്യുതിയുടെ ചെലവ് സർക്കാരാണ് വഹിക്കേണ്ടതെന്നും ഉത്തരവിലുണ്ടെന്നും യോഗത്തിനെത്തിയ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയപ്പോൾ അത് സർക്കാരും ബോർഡും തമ്മിലുള്ള കാര്യമാണെന്നും അതു കാരണമാക്കി സൗജന്യ വൈദ്യുതി നിഷേധിക്കരുതെന്നും മന്ത്രി അറിയിച്ചു.
രോഗി ഉപയോഗിക്കുന്ന ഉപകരണം ജീവൻ നിലനിറുത്താൻ അത്യാവശ്യമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിർദ്ദേശം ഒഴിവാക്കാനാകുമോ എന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |