തിരുവനന്തപുരം:ബഡ്ജറ്റിൽപെട്രോളിനും ഡീസലിനും രണ്ടുരൂപ സാമൂഹ്യസുരക്ഷാസെസ് ഏർപ്പെടുത്തിയതോടെ ഏപ്രിൽ മുതൽ സംസ്ഥാനത്ത് രണ്ടുരൂപ കൂടും.പെട്രോളിന് തിരുവനന്തപുരത്ത് നിലവിൽ ലീറ്ററിന് 107 രൂപ 71 പൈസയും ഡീസലിന് 96 രൂപ 79 പൈസയുമാണ് വില.പെട്രോളിന് 57.38രൂപയും ഡീസലിന് 58.27രൂപയുമാണ് അടിസ്ഥാനവില. പെട്രോളിന് കേന്ദ്രം 19.90രൂപയും ഡീസലിന് 15.80രൂപയും വാങ്ങുന്നതൊഴിച്ചാൽ ബാക്കിയെല്ലാം സംസ്ഥാനമാണ് കയ്യടക്കുന്നത്. പ്രതിദിനം 116ലക്ഷം ലിറ്റർ ഡീസലും പെട്രോളുമാണ് സംസ്ഥാനത്ത് വിൽക്കുന്നത്.ഇതിലൂടെ മാസം 850കോടിരൂപയിലേറെയാണ് സംസ്ഥാനം വാങ്ങികൊണ്ടിരിക്കുന്നത്. അതിന് പുറമെയാണ് രണ്ടുരൂപയുടെ സെസ്.ഇതിലൂടെ മാത്രം 780കോടി വീണ്ടും അധികം നേടാം.
ഡീസലിന്റെ വിലയിലുണ്ടാകുന്ന വർദ്ധന ചരക്കുകൂലി കൂടുന്നതിനും അതുവഴി വ്യാപകമായ വിലക്കയറ്റത്തിനും ഇടയാക്കും.
ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തെ ആവർത്തിച്ചുകുറ്റംപറഞ്ഞിരുന്ന ധനമന്ത്രിയാണ് ഒറ്റയടിക്ക് വില കൂട്ടി ഞെട്ടിച്ചത്.
999 രൂപവരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിൽ 40 രൂപയും കൂടും. ഫ്ളാറ്റുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കുമുള്ള മുദ്രവില 2 ശതമാനം കൂട്ടി.വാണിജ്യ–വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവയും കൂട്ടി.മദ്യത്തിന് രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന നികുതി നിരക്ക് കേരളത്തിലാണെന്നതും ധനമന്ത്രിയെ പിന്തിരിപ്പിച്ചില്ല. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയത്. സ്റ്റാമ്പ് ഡ്യൂട്ടിയും റജിസ്‌ട്രേഷൻ ഫീസും സ്വാഭാവികമായും ഉയരും. കെട്ടിടനികുതി, കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ഫീസ്, അപേക്ഷാ ഫീസ് എന്നിവയും കൂട്ടി. ഒരു വ്യക്തിക്ക് ഒന്നിലധികം വീടുണ്ടെങ്കിൽ പ്രത്യേക നികുതി ഈടാക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഈടാക്കും. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പാറകളുടെ തരവും വലിപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത റോയൽറ്റി ഈടാക്കും. ഇതോടെ പാറ, അനുബന്ധ ഉൽപന്നങ്ങളുടെ വിലയും കൂടും.
രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ ഫീസ് കൂട്ടി.
വാണിജ്യ–വ്യവസായമേഖലയിലെ വൈദ്യുതി തീരുവ അഞ്ചുശതമാനമാക്കിത് ഈ മേഖലയ്ക്കും തിരിച്ചടിയാണ്. സർക്കാർഭൂമിയുടെ പാട്ടവാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കാനുള്ള തീരുമാനവും വരുമാനം കൂട്ടും. കോടതി ചെലവും ഉയരും.
അധിക വരുമാനം ഇങ്ങനെ
മൈനിംഗ് റോയൽറ്റി .............................600കോടി
കെട്ടിടനികുതി സേവനഫീസ്............. 1000കോടി
വൈദ്യുതിതീരുവ..................................... 200കോടി
വാഹന സെസ്,ഫീസ് .............................340കോടി
സാമൂഹ്യസുരക്ഷാസെസ് ..................750കോടി
കോടതി,രജിസ്ട്രേഷൻ ഫീസ് ........... 105 കോടി
ആകെ........................................................... 2995കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |