ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻ പദ്ധതിക്കു കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാൻ യോഗ്യരായ ജീവനക്കാർക്ക് തൊഴിലുടമയുമായി ചേർന്ന് സംയുക്ത ഓപ്‌ഷൻ നൽകാനുള്ള പുതിയ മാർഗരേഖ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) പുറത്തിറക്കി.നേരത്തെ അപേക്ഷ നൽകാത്തവർക്കും, അർഹതയുള്ള ജീവനക്കാർക്കും മാർച്ച് മൂന്നു വരെയാണ് ഉയർന്ന പെൻഷന് അപേക്ഷിക്കാവുന്നത്.
സുപ്രീം കോടതി വിധി പ്രകാരം താഴെ പറയുന്ന ജീവനക്കാർക്ക് തൊഴിലുടമകളുമായി ബന്ധപ്പെട്ട ഇ.പി.എഫ് റീജിയണൽ ഓഫീസിൽ സംയുക്ത ഓപ്ഷൻ സമർപ്പിക്കാം:
വേതന പരിധിയായ 5000 രൂപ, 6500 രൂപ എന്നിവയ്‌ക്കു മുകളിലുള്ള ശമ്പളത്തിന് വിഹിതം അടച്ച ജീവനക്കാർ.
1995 ലെ പെൻഷൻ പദ്ധതിയിൽ അംഗങ്ങളായിരിക്കെ സംയുക്ത ഓപ്‌ഷൻ ഉപയോഗിക്കാത്തവർ.
2014 സെപ്‌തംബർ ഒന്നിന് മുമ്പും അതിനു ശേഷവും അംഗമായി തുടർന്നവരും, ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാത്തവരും
ഉയർന്ന വേതനത്തിന് അനുസരിച്ച് കൂടുതൽ വിഹിതം നൽകിയെങ്കിലും ഓപ്ഷൻ ഉപയോഗിക്കാത്ത ജീവനക്കാർ ഇ.പി.എഫ്.ഒ റീജിയണൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രോവിഡന്റ് ഫണ്ടിൽ നിന്ന് പെൻഷൻ ഫണ്ടിലേക്ക് തുക പങ്കിടാനും വീണ്ടും നിക്ഷേപിക്കാനും ജോയിന്റ് ഓപ്ഷൻ ഫോമിൽ ജീവനക്കാരൻ സമ്മതപത്രം നൽകണം. ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റിൽ നിന്ന് ഇ.പി.എഫ്.ഒ പെൻഷൻ ഫണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ ട്രസ്റ്റിയുടെ അണ്ടർടേക്കിംഗ് സമർപ്പിക്കണം. പലിശ സഹിതമുള്ള വിഹിതം നിശ്‌ചിത സമയത്തിനുള്ളിൽ നിനിക്ഷേപിക്കാമെന്നും വ്യക്തമാക്കണം. ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളുടെ ജീവനക്കാരുടെ കാര്യത്തിൽ, തൊഴിലുടമയുടെ റീഫണ്ട് ചെയ്യുന്ന വിഹിതം പലിശ സഹിതം നിക്ഷേപിക്കും.
സുപ്രീം കോടതി വിധിക്ക് അനുസൃതമായി, ഉയർന്ന പെൻഷനു വേണ്ടി തൊഴിലുടമകളുമായി ചേർന്ന് സംയുക്ത ഓപ്ഷൻ നൽകാൻ 2014 സെപ്‌തംബർ ഒന്നിനോ അതിനു മുമ്പോ പെൻഷൻ പദ്ധതി അംഗമായി തുടരുന്ന ജീവനക്കാർക്കായി ഓൺലൈൻ സൗകര്യം ലഭിക്കും. അതിന്റെ വിശദാംശങ്ങൾ ഉടൻ അറിയിക്കും. ഇതു സംബന്ധിച്ച് റീജിയണൽ പി.എഫ് കമ്മീഷണർ ഓഫീസുകളിൽ അറിയിപ്പുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |