കൊച്ചി: എക്‌സൈസ് കായികമേളയിൽ 1500 മീറ്റർ നടത്തത്തിൽ പങ്കെടുത്ത ശേഷം വിശ്രമിക്കവേ പ്രിവന്റീവ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫീസർ കിണാശേരി കണ്ണാടി ലക്ഷ്മിഭവനത്തിൽ ആർ. വേണുകുമാറാണ് (53) മരിച്ചത്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.മേളയിലെ മെഡിക്കൽ സംഘം പ്രഥമശുശ്രൂഷ നൽകി ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വേണുകുമാറിന്റെ മരണത്തെ തുടർന്ന് കായികമേള റദ്ദാക്കി. ഉയർന്ന രക്തസമ്മർദ്ദത്തിനൊപ്പം അപസ്മാരവുമുണ്ടായതാണ് മരണകാരണം. രക്തസമ്മർദ്ദത്തിനും കൊളസ്ട്രോളിനും മരുന്നുകഴിക്കുന്നുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ പാലക്കാട് ടീമിനൊപ്പമാണ് വേണുകുമാർ കൊച്ചിയിലെത്തിയത്. ശനിയാഴ്ച റിലേയിൽ സ്വർണം നേടിയ പാലക്കാട് ടീമിൽ വേണുകുമാറുമുണ്ടായിരുന്നു.
ഇന്നലെ അതിരാവിലെ മഹാരാജാസ് ഗ്രൗണ്ടിലെത്തി പരിശീലനം നടത്തിയശേഷമാണ് നടത്തത്തിൽ മത്സരിച്ചത്. അഞ്ചാമതായാണ് വേണു ഫിനിഷ് ചെയ്തത്. മുൻഎക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് ജനറൽ ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഇൻക്വസ്റ്ര് പൂർത്തിയാക്കി ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വച്ചു.
കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഭൗതീകദേഹം പാലക്കാട്ടേക്ക് കൊണ്ടുപാേയി. വേണുകുമാറിന്റെ ബന്ധുക്കൾ ഇന്നലെഉച്ചയോടെ കൊച്ചിയിൽ എത്തിയിരുന്നു. പട്ടാമ്പി കോടതിയിലെ യു.ഡി ക്ലർക്കായ ഷീബയാണ് ഭാര്യ. മക്കൾ അമൃത, അർച്ചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |