കൊച്ചി/തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായി സി.എൻ.രാമനെ നിയമിച്ച ദേവസ്വം ബോർഡിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. രാമൻ സർവീസിൽ നിന്ന് വിരമിച്ച ഇന്നലെയാണ് നിയമനവും റദ്ദായത്. ദേവസ്വം കമ്മിഷണർ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾക്കൊന്നും അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയെ അറിയിക്കാതെ ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിച്ചതിൽ കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. രാമൻ, ഇടതു സംഘടനയായ ദേവസ്വം എംപ്ളോയീസ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
രാമന് മതിയായ യോഗ്യതയില്ലെന്നും ഒട്ടേറെ പരാതികളുണ്ടായിരുന്നെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി. നിയമനം ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി ആർ.ജി.രാധാകൃഷ്ണനാണ് ഹർജി നൽകിയത്.
ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറായിരുന്ന രാമനെ ഡിസംബർ 13നാണ് കമ്മിഷണറായി നിയമിച്ചത്. പൊതുവേ ഡെപ്യൂട്ടേഷൻ വഴിയാണ് ഈ നിയമനം നടത്താറുള്ളത്. ഡെപ്യൂട്ടി കമ്മിഷണറായി സ്ഥാനക്കയറ്റം നൽകിയപ്പോൾ പ്രൊബേഷൻ പ്രഖ്യാപിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമബിരുദമുള്ള രാമനെ വകുപ്പതല പ്രൊമോഷൻ കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റിൽ നിന്ന് നിയമിച്ചെന്നായിരുന്നു ദേവസ്വം ബോർഡിന്റെ വാദം. പ്രത്യേക ചട്ടങ്ങൾ രൂപീകരിച്ചായിരുന്നു നിയമനമെന്നും വ്യക്തമാക്കി. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി.
ചട്ടവിരുദ്ധമല്ലെന്ന് മന്ത്രി
പറഞ്ഞതിന് പിന്നാലെ നടപടി
ദേവസ്വം കമ്മിഷണറായുള്ള രാമന്റെ നിയമനം ചട്ടവിരുദ്ധമല്ലെന്ന് മന്ത്രി കെ.രാധാകൃഷ്‌ണൻ നിയമസഭയെ അറിയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. സി.ആർ മഹേഷിന്റെ ചോദ്യത്തിനായിരുന്നു രേഖാമൂലമുള്ള മറുപടി.
കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് റൂൾ ചട്ടം 28 (a) (1) പ്രകാരം പ്രൊമോഷൻ ലഭിക്കുന്നതിന് പ്രൊബേഷൻ കാലാവധി പൂർത്തിയാക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിലും വകുപ്പ് തലവന്റെ കാര്യത്തിൽ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട് എന്നായിരുന്നു മന്ത്രിയുടെ മറുപടി. അതിനാൽ നിയമനം ചട്ടവിരുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡ് മുൻ ഭരണസമിതിയുടെ കാലത്താണ് രാമനെ നിയമിച്ചത്. ഇന്നലെ ദേവസ്വം ആസ്ഥാനത്ത് ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ രാമന് യാത്രയയപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |