
തിരുവനന്തപുരം:അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പാർട്ടിയെ നേരിടാനൊരുങ്ങുന്ന മുൻ മന്ത്രി ജി.സുധാകരനെ വഞ്ചകനാക്കി ചിത്രീകരിച്ച് ഒതുക്കാനും ,അതു വഴി പാർട്ടി വോട്ടുകൾ ഉറപ്പിച്ചു നിറുത്താനും സി.പി.എം തീരുമാനമെന്ന് സൂചന.
പാർട്ടി അംഗമല്ലാത്തയാളുടെ കാര്യത്തിൽ സംഘടനാ നടപടികൾക്ക് പഴുതില്ലെന്നതിനാൽ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനാണ് ശ്രമം. അദ്ദേഹം പാർട്ടിക്ക് നൽകിയ സംഭാവനകളെക്കാൾ പാർട്ടി അദ്ദേഹത്തിന് നൽകിയ പരിഗണനകളെക്കുറിച്ച് പൊതുസമൂഹത്തോട് വിശദീകരിക്കും.. ആറ് പതിറ്റാണ്ടിലേറെ പാർട്ടിയിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും പദവികളും കൈപ്പറ്റിയ ഒരാൾ, ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ പാർട്ടിക്കെതിരെ നിലകൊള്ളുന്നത് വഞ്ചനയാണെന്ന നിലപാടിലാണ് പാർട്ടി. അമ്പലപ്പുഴ മണ്ഡലത്തിലും പരിസരങ്ങളിലും പാർട്ടിയുടെ നിലപാട് വ്യക്തമാക്കാനായി 'രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ' സംഘടിപ്പിക്കും.. പ്രാദേശിക പ്രവർത്തകർ പതിച്ച സുധാകരനെതിരായ പോസ്റ്ററുകളും ബാനറുകളും സി.പി.എം തള്ളില്ല.അമ്പലപ്പുഴയിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായി എച്ച്. സലാമിനെ നിശ്ചയിക്കാനുള്ള തീരുമാനം സുധാകരനുള്ള മറുപടിയാണ്. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നത് ഇടതുപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്ന് പാർട്ടി ഭയക്കുന്നു..
ജി. സുധാകരന്റെ നിലപാടിന് മൂന്ന് പതിറ്റാണ്ട് മുമ്പ് കെ.ആർ. ഗൗരിഅമ്മ സ്വീകരിച്ച നിലപാടിനോടാണ് സാമ്യമുണ്ട്. 1994ൽ ഗൗരിഅമ്മയെ സി.പി.എം. പുറത്താക്കിയപ്പോൾ ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായിരുന്ന അരൂർ യു.ഡി.എഫിന് ലഭിച്ചു. അന്ന് ഗൗരിഅമ്മയെ പുറത്താക്കുന്നതിലും അവർക്കെതിരായ പാർട്ടി നിലപാടുകൾക്ക് നേതൃത്വം നൽകിയവരിലും പ്രധാനിയായിരുന്നു സംസ്ഥാന സമിതി അംഗമായിരുന്ന ജി. സുധാകരൻ. ഗൗരിഅമ്മയ്ക്കും എം.വി. രാഘവനും ശേഷം സി.പി.എമ്മിൽ നിന്ന് ഇത്രയേറെ സ്വാധീനമുള്ള നേതാവ് പുറത്ത് പോകുന്നത് ഇതാദ്യമാണ്. ഗൗരിഅമ്മയ്ക്കും രാഘവനും സ്വന്തമായി പാർട്ടി രൂപീകരിക്കാനും യു.ഡി.എഫിന്റെ ഭാഗമാകാനും സാധിച്ചു. സുധാകരൻ ഇപ്പോഴും താൻ 'കമ്മ്യൂണിസ്റ്റ്' ആണെന്ന് അവകാശപ്പെടുകയും മറ്റൊരു മുന്നണിയിലും ചേരില്ലെന്ന് പറയുകയും ചെയ്യുന്നു. സുധാകരന്റെ അസ്ഥിരത മുതലെടുക്കാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |