
തൃശൂർ: കുട്ടംകുളം പാടം ശ്മശാന ഭൂമിയായി. രണ്ടരയേക്കർ പറമ്പിലും സമീപത്തെ ഏക്കർ കണക്കിന് പാടത്തേക്കും സ്ഫോടക വസ്തുക്കൾ പൊട്ടിച്ചിതറി. പാടം നിറയെ ചിന്നിച്ചിതറിക്കിടന്ന മൃതദേഹ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ ചാക്കിലാണ് ശേഖരിച്ചത്. കൊയ്ത്തു കഴിഞ്ഞ പാടമായതിനാൽ ബാക്കിയായ നെൽക്കുറ്റികളിലേക്കും തീ പടർന്നു വ്യാപിച്ചു.
അപകടം നടന്ന സ്ഥലത്തുനിന്ന് അഞ്ഞൂറ് മീറ്റർ അകലെ നിന്നാണ് ഒരാളുടെ ഉടൽ കണ്ടെടുത്തത്. തൊട്ടടുത്തുള്ള മുൻ വെടിക്കെട്ടുകാരന്റെ വീട്ടുമുറ്റത്തെ പാമ്പിൻകാവിൽ നിന്ന് ഒരാളുടെ കൈയും തൊട്ടടുത്തുള്ള പറമ്പിൽ നിന്ന് ഒരാളുടെ കാലും കണ്ടെത്തിയത് നടുക്കുന്ന കാഴ്ചയായി. അവണൂർ, വേലൂർ, വടക്കാഞ്ചേരി നഗരസഭ പരിധിയിലെ മുണ്ടത്തിക്കോട് പ്രദേശത്താണ് വെടിക്കെട്ട് നിർമ്മാണ ശാല പ്രവർത്തിച്ചിരുന്നത്. ഉഗ്രസ്‌ഫോടനം നടന്നതോടെ പലരും തൊട്ടടുത്തുള്ള പള്ളിയുടെ പെരുന്നാളുമായി ബന്ധപ്പെട്ടാണെന്ന് ആദ്യം കരുതി. വെടിക്കോപ്പുകൾ തെറിച്ച് പല വീടുകളുടെയും മുറ്റത്ത് വീണ് പൊട്ടിയതോടെ നാട്ടുകാർ ഇറങ്ങിയോടി. വൃദ്ധരും കുട്ടികളും വീടുകളിൽനിന്ന് രക്ഷപെടാൻ ആയസപ്പെടുന്നതും ദുരന്തദൃശ്യമായി.
അടുക്കാനാവാതെ രക്ഷാപ്രവർത്തകർ
അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഫയർഫോഴ്‌സിനും മറ്റ് രക്ഷാപ്രവർത്തകർക്കും സംഭവസ്ഥലത്തേക്ക് അടുക്കാനായില്ല. ആദ്യ സ്‌ഫോടനത്തിനു ശേഷം മൂന്നു മണിക്കൂർ നേരം ഇടവിട്ട് വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചു. വൈകിട്ട് ആറരയോടെയാണ് തീ അണയ്ക്കാനായത്. തീ അണച്ച ശേഷമാണ് മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്. രാത്രി ഏഴരയോടെ രക്ഷാപ്രവർത്തകരും ഉദ്യോഗസ്ഥരും വെടിക്കെട്ട് പുരയ്ക്ക് സമീപം നിൽക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായത് വീണ്ടും ആശങ്ക പടർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |