കൊച്ചി: സ്വാശ്രയ ബി.എഡ് കോളേജുകൾക്ക് 2021-22 അദ്ധ്യയന വർഷം ഉയർന്ന ഫീസ് ഈടാക്കാൻ ഹൈക്കോടതി അനുമതി നൽകി. ഫീസ് നിർണയിക്കാനുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലുളള ഫീസ് ഈടാക്കാനാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
സമിതി ശുപാർശ ചെയ്ത ഉയർന്ന ഫീസ് കോവിഡ് സാഹചര്യത്തിൽ ഈ വർഷം ഈടാക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി വിധി. ഇതനുസരിച്ച് മെരിറ്റിൽ പ്രവേശനം നേടിയ 50 ശതമാനം വിദ്യാർത്ഥികൾ 45,000 രൂപ വീതവും മാനേജ്മെന്റ് സീറ്റിലെ വിദ്യാർത്ഥികൾ 60,000 രൂപ വീതവും ഫീസ് നൽകണം. നിലവിൽ ഇരു വിഭാഗത്തിനും 29,000 രൂപയാണ് ഫീസ്. പുതിയ ഫീസ് ജനുവരി ഒന്നിന് ശേഷമേ ഈടാക്കാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫീസ് കൂട്ടേണ്ടെന്ന സർക്കാർ ഉത്തരവിനെതിരെ സെൽഫ് ഫിനാൻസിംഗ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ മാനേജ്മെന്റ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജിയാണ് പരിഗണിച്ചത്. ഫീസ് നിർണയത്തിന് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നത്. അഡി. ചീഫ് സെകട്ടറി, എം.ജി സർവകലാശാല വൈസ് ചാൻസലർ, കൊളീജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുൾപ്പെട്ടതാണ് സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |