തിരുവനന്തപുരം: 51ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം നിശാഗന്ധിയിൽ അരങ്ങേറിയിപ്പോൾ തിരുവനന്തപുരം സാക്ഷ്യം വഹിച്ചത് കൊവിഡ് വ്യാപനത്തിന് ശേഷമുളള ഏറ്റവും വലിയ ജനത്തിരക്കിന്. ഒന്നര വർഷത്തിന് ശേഷമാണ് സാംസ്‌കാരിക കേരളം ഇത്രയും വലിയൊരു പരിപാടിയ്‌ക്ക് വേദിയൊരുക്കിയത്. മുഖ്യമന്ത്രി, മന്ത്രിമാർ, ജൂറി ചെയർപേഴ്‌സൺ സുഹാസിനി, അവാർഡ് ജേതാക്കൾ എന്നിവരെ ഹർഷാരവത്തോടെയാണ് സദസ് വരവേറ്റത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ അവാർഡ് ജേതാക്കൾക്കൊപ്പം സെൽഫിയെടുക്കാൻ മത്സരിച്ചു.
ഏറ്റവും കൂടുതൽ അവാർഡുകൾ വാരിക്കൂട്ടിയ 'സൂഫിയും സുജാതയും' സിനിമയുടെ സംവിധായകൻ ഷാനവാസ് നരണിപ്പുഴ, ജനപ്രിയ ചിത്രത്തിന്റെ സംവിധായകൻ സച്ചി എന്നിവരുടെ അകാലത്തിലുളള വേർപാട് അവാർഡ് വിതരണത്തിനിടയിലെ നൊമ്പരമായി. സച്ചിയ്‌ക്ക് വേണ്ടി ഭാര്യ സിജി സച്ചി നിറകണ്ണുകളോടെയാണ് അവാർഡ് ഏറ്റുവാങ്ങിയത്. സുഹാസിനി സിജിയെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
അവാർഡ് ജേതാക്കളിലെ താരമായ നഞ്ചിയമ്മയെ ആർപ്പുവിളിയോടെയാണ് സ്റ്റേജിലേക്ക് ആനയിച്ചത്. നഞ്ചിയമ്മ പാടിയ 'കലക്കാത്ത സന്ദനമേരം' എന്ന ഗാനം പിന്നണിയിൽ മുഴങ്ങിയപ്പോൾ മന്ത്രിമാരായ പി. രാജീവും പി. പ്രസാദും മുഹമ്മദ് റിയാസും സദസിനൊപ്പം കൈകൊട്ടി താളം പിടിച്ചു. മുഖ്യമന്ത്രിയോട് കുശലം പറഞ്ഞശേഷമാണ് നഞ്ചിയമ്മ വേദി വിട്ടത്. മികച്ച ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി അവാർഡ് വാങ്ങുമ്പോൾ ജയസൂര്യ, സിദ്ധാർത്ഥ് ശിവ, അന്ന ബെൻ അടക്കമുളളവർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.
കേരളത്തിൽ വരുന്നതും നിങ്ങളെയൊക്കെ കാണുന്നതും അനുഭവമാണെന്ന് സുഹാസിനി പറഞ്ഞു. താൻ ഒരിക്കലും ബെസ്റ്റ് ആക്‌ടറെല്ലന്നും പെർഫക്‌ട് ആക്‌ടറാകാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ജയസൂര്യ പറഞ്ഞത്. ബെസ്റ്റ് ആക്‌ടറാണ് ഞാനെന്ന് എന്ന് കരുതുന്നുവോ അന്ന് താൻ നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |