ശബരിമല: അപ്പം, അരവണ ഉത്പാദനം വർദ്ധിപ്പിക്കാനും വിതരണം വേഗത്തിലാക്കാനും കൂടുതൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. പതിനെട്ടാം പടിക്ക് താഴെ എട്ട് കൗണ്ടറുകളിലായാണ് വിതരണം. ഇവിടെയും മാളികപ്പുറത്തിന് സമീപവും കൂടുതൽ കൗണ്ടറുകൾ തുറന്നേക്കും. ഉത്പാദനത്തിൽ കുറവില്ലെന്നും ഒരു ലക്ഷം കരുതൽ ശേഖരമുണ്ടെന്നും അധികൃതർ പറഞ്ഞു. പായ്ക്കിംഗ് ജീവനക്കാരുടെ കുറവുമൂലം അപ്പം, അരവണ വിതരണം തടസപ്പെടുന്നതിനെക്കുറിച്ച് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
2139 പേരാണ് താത്കാലിക ജോലിക്കായി മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് ബോർഡിൽ അപേക്ഷ നൽകിയത്. മുൻ വർഷങ്ങളിൽ ആയിരത്തോളംപേരെ നിയമിക്കുമായിരുന്നു. കൊവിഡ് പ്രതിസന്ധി മൂലം ഇത്തവണ മുന്നൂറോളം പേർക്ക് മാത്രമേ നിയമനം നൽകിയുള്ളൂ. ഇവരിൽ പലരും അമിത ജോലിഭാരവും പനിയും കാരണം മടങ്ങി. ഇന്നുമുതൽ കൂടുതൽ താത്കാലിക ജീവനക്കാർ ജോലിക്കെത്തുമെന്ന് ബോർഡ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |