നെയ്യാറ്റിൻകര: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക്തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. അരങ്കമുകൾ അതിയന്നൂർ പൊറ്റയിൽ വീട്ടിൽ ബിനുവിന്റെയും ഷീബയുടെയും മകൾ പാറശാല ഗവ.ഐ.ടി.ഐ വിദ്യാർത്ഥി മന്യയ്ക്കാണ് (18) പരിക്കേറ്റത്. ബുധനാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കളിയിക്കാവിളയിലേക്ക് പോവുകയായിരുന്ന പാറശാല ഡിപ്പോയിലെ ബസിൽ നിന്നാണ് മന്യ വീണത്. രാവിലെ 9ന് മൂന്നുകല്ലിൻമൂട്ടിൽ നിന്നാണ് മന്യ ബസിൽ കയറിയത്. നെയ്യാറ്റിൻകര ടി.ബി ജംഗ്ഷന് സമീപത്തെ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ വച്ചാണ് പെൺക്കുട്ടി ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചുവീണത്. മന്യയുടെ മുഖത്തെ എല്ലിന് പൊട്ടലും ശരീത്തിലാകെ മുറിവും ചതവും പറ്റി.
തിരക്കേറിയ ബസിൽ ഫുട്ബോർഡിന് സമീപമായിരുന്നു മന്യ നിന്നത്. തിരക്കിനിടെ അബദ്ധവശാൽ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണതെന്നാണ് നിഗമനം. നിറുത്താതെ പോയ ബസ്, യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ടി.ബി ജംഗ്ഷനിൽ നിറുത്തി. സംഭവത്തിൽ ബസ് ജീവനക്കാരിൽ നിന്നും യാത്രക്കാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. പരിക്കേറ്റ മന്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്യയുടെ മാതാപിതാക്കൾ നെയ്യാറ്റിൻകര പൊലീസിന് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |