തിരുവനന്തപുരം: സർവകലാശാലാ ചട്ടപ്രകാരം തന്റെ നിയമനം സാധുവാണെന്നും യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യത തനിക്കുണ്ടെന്നും എം.ജി വി.സി. പ്രൊഫ. സാബു തോമസ് ഗവർണർ രാജ്ഭവനിൽ നടത്തിയ ഹിയറിംഗിൽ അറിയിച്ചു. നേരിട്ട് ഹാജരായ അദ്ദേഹം അഭിഭാഷകരുടെ സഹായമില്ലാതെ സ്വന്തം ഭാഗം വിശദീകരിച്ചു. നാല് അപേക്ഷകരുണ്ടായിരുന്നു. സെർച്ച് കമ്മിറ്റി പാനലിന് പകരം ഒറ്റപ്പേര് നിയമനത്തിന് നൽകിയത് തന്റെ കുറ്റമല്ല. യു.ജി.സി ചട്ടം പാലിക്കാത്തതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും അദ്ദേഹം ഗവർണറെ അറിയിച്ചു.
കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനു വേണ്ടി ഹാജരായ അഡ്വ. സുനിൽകുമാർ, വി.സി നിയമനത്തിന്റെ കൂടുതൽ രേഖകൾ കിട്ടാനുണ്ടെന്നും ഒരാഴ്ച കൂടി സമയം വേണമെന്നും ഗവർണറോട് അഭ്യർത്ഥിച്ചു. ഇത് അംഗീകരിച്ച ഗവർണർ 11ന് ഹിയറിംഗ് നിശ്ചയിച്ചു. വി.സി നിയമനത്തിന്റെ ലഭ്യമായ രേഖകൾ രാജ്ഭവൻ കൈമാറിയിട്ടുണ്ട്. കൂടുതൽ രേഖകൾ നൽകേണ്ട ഉത്തരവാദിത്തം രാജ്ഭവനില്ല. സർക്കാരിന്റെ പക്കലുള്ള രേഖകൾ ശേഖരിച്ചു നൽകാനും രാജ്ഭവനാവില്ലെന്നും വി.സിയുടേത് ഹിയറിംഗ് വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും ഗവർണർ തുറന്നടിച്ചു. ഗോപിനാഥ് രവീന്ദ്രന്റേത് പുനർനിയമനമായതിനാൽ യു.ജി.സി ചട്ടങ്ങൾ ബാധകമാവില്ലെന്നും സർവകലാശാലാ നിയമം മാത്രമാണ് ബാധകമെന്നുമാണ് അഭിഭാഷകൻ ആദ്യ ഹിയറിംഗിൽ നിലപാടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |