തിരുവനന്തപുരം: വസ്തു തരംമാറ്റത്തിന് കെട്ടിക്കിടക്കുന്ന ഓൺലൈൻ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ റവന്യു വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കും. ഈ മാസം തിരുവനന്തപുരത്ത് നടക്കുന്ന ആർ.ഡി.ഒ മാരുടെയും സബ് കളക്ടർമാരുടെയും ഏകദിന ശില്പശാലയിൽ ഇതിന് രൂപം നൽകും. 1,89,880 അപേക്ഷകളാണ് ഡിസംബർ വരെ കിട്ടിയിട്ടുള്ളത്.
നേരത്തേ കെട്ടിക്കിടന്ന രണ്ട് ലക്ഷത്തിലേറെ കടലാസ് അപേക്ഷകളും പ്രത്യേക പദ്ധതി വഴിയാണ് തീർപ്പാക്കിയത്. അതിന് വേണ്ടി 990 താത്കാലിക ക്ളാർക്കുമാരുടെ സേവനം ആറു മാസത്തേക്ക് കൂടി നീട്ടി. ഓരോ മാസവും കിട്ടുന്ന ഓൺലൈൻ അപേക്ഷകളിൽ അതാത് മാസം തീരുമാനമുണ്ടാക്കുന്ന അവസ്ഥയിലേക്ക് ആറു മാസത്തിനുള്ളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഓൺലൈൻ അപേക്ഷകൾ ഏറ്റവുധികം കെട്ടിക്കിടക്കുന്നത് ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫീസിലാണ്-23,468.
കടലാസ് അപേക്ഷകളുടെ തീർപ്പാക്കലും പൂർത്തീകരണ ഘട്ടത്തിലാണ്. സാങ്കേതിക പിഴവുകൾ കണ്ടെത്തിയ 7619 അപേക്ഷകളാണ് വിവിധ ആർ.ഡി.ഒ ഓഫീസുകളിലായി ശേഷിക്കുന്നത്. വൈകാതെ ഇതും തീർപ്പാക്കും. അപേക്ഷകൾ തീർപ്പാവാതെ കിടക്കുന്നതിനെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് 2022 മാർച്ചിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ചത്. ആകെ ലഭിച്ച 2,12,169 അപേക്ഷകളിൽ 2,04,550 എണ്ണവും നവംബർ 30 ന് മുമ്പ് തീർപ്പാക്കി. പ്രത്യേക പദ്ധതി വഴിയുള്ള വസ്തു തരംമാറ്റത്തിലൂടെ 198.58 കോടിയാണ് സർക്കാരിന് ലഭിച്ചത്.
ഓൺലൈൻ
അപേക്ഷകൾ
1,89,880
ആകെ കിട്ടിയത്
16,119
ഡിസംബർ 29 വരെ തീർപ്പായത്
1,73, 761
തീർപ്പാക്കാനുള്ളത്
'ശില്പശാലയിൽ ഓൺലൈൻ അപേക്ഷ തീർപ്പാക്കലിനുള്ള അന്തിമ പ്ളാൻ തയ്യാറാക്കും. ഫോർട്ട് കൊച്ചിയിൽ ലാൻഡ് റവന്യു കമ്മിഷണർ നേരിട്ട് നിരീക്ഷിക്കും'.
-കെ.രാജൻ
റവന്യു മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |