തിരുവനന്തപുരം: നിയമസഭയുടെ നടുത്തളത്തിൽ ഇന്നലെ സത്യാഗ്രഹ സമരം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ ചോദ്യോത്തരവേളയ്ക്കിടെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരും. ഇപ്പോൾ സഭയിൽ നടന്നുവരുന്ന രീതിയിലുള്ള പ്രതിഷേധം മുമ്പ് ഉണ്ടായിട്ടില്ലെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം സഭയ്ക്ക് അകത്തും പുറത്തും ചിരിപടർത്തി. പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞു.
'ഞങ്ങളൊക്കെ മുമ്പും അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാൻ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോൾ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയിൽ ഉണ്ടായിട്ടില്ല. സമാന്തരസഭ കൂടിയിട്ടില്ല. സഭയ്ക്ക് അകത്ത് സത്യാഗ്രഹസമരം നടത്തിയിട്ടില്ല. സഭയ്ക്ക് പുറത്ത് നടത്തിയിട്ടുണ്ട്. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തിന് പ്രതിഷേധിക്കുകയാണ്. ഇത് എവിടത്തെ ന്യായമാണ്' എന്നായിരുന്നു ശിവൻകുട്ടിയുടെ പരാമർശം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയിൽ ശിവൻകുട്ടി സ്വീകരിച്ച നടപടികളുടെ ദൃശ്യങ്ങൾ സഹിതമാണ് ട്രോളൻമാർ വിഷയം ഏറ്റെടുത്തത്.
പ്രതിപക്ഷത്തിന്റേത് തറ പരിപാടിയാണ് എന്നായിരുന്നു വി.കെ.പ്രശാന്തിന്റെ പരിഹാസം. എത്ര റിഹേഴ്സൽ നടത്തിയാലും സ്റ്റേജിലെത്തുമ്പോൾ പ്രതിപക്ഷം പരാജയപ്പെടുകയാണെന്ന് എം.വിജിൻ കളിയാക്കി. സഭ തടസപ്പെടുത്തുന്ന പ്രതിപക്ഷം ബി.ജെ.പിയുടെ ഏജന്റുമാരാണോ എന്ന് യു.പ്രതിഭ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിന് കരിനിഴൽ വീഴ്ത്തിയ വ്യക്തിയെന്ന നിലയിൽ വി.ഡി.സതീശനെ ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്ന് കെ.ആൻസലൻ പറഞ്ഞു. നായര് പിടിച്ച പുലിവാല് പോലെയാണ് പ്രതിപക്ഷത്തിന്റെ അവസ്ഥയെന്ന് ഗണേശ് കുമാർ പരിഹസിച്ചു. പ്രതിപക്ഷ സമരം ശുദ്ധ നെറികേടാണെന്ന് എ. പ്രഭാകരൻ പറഞ്ഞു.
50 സെന്റ് വരെ ഇളവ്:
സ്വകാര്യവനം ഭേദഗതി
ബിൽ പാസായി
തിരുവനന്തപുരം: 50 സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുള്ള ചെറുകിട, നാമമാത്ര കർഷകരെ ഭൂമിയേറ്റെടുക്കലിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുനൽകലും) ഭേദഗതി ബിൽ നിയമസഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിൽ നേരത്തേ പിരിഞ്ഞ സഭയിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന ഒഴിവാക്കിയാണ് ബിൽ ഒറ്റയടിക്ക് പാസാക്കിയത്.
ഭൂപരിഷ്കരണ നിയമപ്രകാരമുള്ള ക്രയ സർട്ടിഫിക്കറ്റ് നടപ്പുകുടിയാനെന്ന നിലയിൽ ഒരാൾക്ക് ഭൂമിയുടെ കൈവശാവകാശത്തിനുള്ള തർക്കമറ്റ തെളിവായി കണക്കാക്കണമെന്നും ഇവരെ വനഭൂമി നിക്ഷിപ്തമാക്കുന്നതിൽ നിന്നൊഴിവാക്കണമെന്നും 2019ൽ സുപ്രീംകോടതി വിധിച്ചിരുന്നു. എത്ര അളവ് വരെയുള്ള ഭൂമിയിലും കൈവശാവകാശം ഉറപ്പാക്കിക്കൊടുക്കുന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തെ ആദിമവനങ്ങൾ വൻതോതിൽ നഷ്ടപ്പെടാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് നിയമഭേദഗതി കൊണ്ടുവന്നത്.
ആദ്യം കൊണ്ടുവന്ന ഭേദഗതിബില്ലനുസരിച്ച് ,ക്രയ സർട്ടിഫിക്കറ്റ് കൈവശഭൂമിയിൽ നേരിട്ട് കൃഷി ചെയ്യുന്നതാണെന്ന് തെളിയിക്കാനുള്ള തെളിവാകാമെങ്കിലും തർക്കമറ്റ തെളിവാകില്ലെന്നാണ് നിർദ്ദേശിച്ചിരുന്നത്. ഇത് എത്ര അളവ് വരെയുള്ള ഭൂമിക്കും ബാധകമാകുമെന്ന നില വന്നത് ചെറുകിട, നാമമാത്ര കർഷകരെ ദോഷകരമായി ബാധിക്കുമെന്ന ആക്ഷേപത്തിനിടയാക്കി. റവന്യു വകുപ്പിന്റെഎതിർപ്പിനെ തുടർന്നാണ് 50 സെന്റ് വരെ കൈവശം വയ്ക്കുന്നവർക്ക് ഇളവാകാമെന്ന് വനം വകുപ്പ് സമ്മതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |