കോട്ടയം: ജോസ് കെ.മാണി എം.പിയുടെ മകൻ കെ.എം.മാണി ജൂനിയർ (കുഞ്ഞുമാണി-19) അപകടകരമാംവിധം ഓടിച്ച വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പൊലീസ് നടത്തിയ കൂടുതൽ കള്ളക്കളികൾ പുറത്ത്. മരിച്ച സഹോദരങ്ങളുടെ പിതാവ് യോഹന്നാന്റെ ജ്യേഷ്ഠൻ ജോസ് മാത്യുവിന്റെ മൊഴിപ്രകാരമാണ് എഫ്.ഐ.ആറിൽ 45 വയസുള്ളയാളാണ് വാഹനം ഓടിച്ചിരുന്നതെന്ന് രേഖപ്പെടുത്തിയതെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ അപകട വിവരമറിഞ്ഞ് എല്ലാവരും ആശുപത്രിയിലേക്കു പോയപ്പോൾ വീട്ടിലുണ്ടായിരുന്ന ജോസിനെ രണ്ട് പൊലീസുകാർ സ്റ്റേഷനിലേക്കു കൊണ്ടുപോയി അനുകൂല മൊഴി സൃഷ്ടിക്കുകയായിരുന്നു. ''വാഹനമോടിച്ചത് 45കാരനെന്ന് പറഞ്ഞിട്ടില്ല. അപകടത്തെപ്പറ്റി അറിയില്ലെന്നും ആ സമയം വീട്ടിലായിരുന്നെന്നുമാണ് മൊഴി നൽകിയത്. ഒരു കണ്ണിന് പൂർണമായും കാഴ്ചയില്ലാത്തതിനാൽ പൊലീസ് പറഞ്ഞിടത്ത് ഒപ്പിടുകയാണ് ചെയ്തതെന്നും ജോസ് മാത്യു പറഞ്ഞു. നീതി കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് മരിച്ച മണിമല കറിക്കാട്ടൂർ കുന്നുംപുറത്ത് താഴെ ജിസിന്റെയും ജിൻസിന്റെയും മാതാപിതാക്കളായ യോഹന്നാനും സിസമ്മയും വ്യക്തമാക്കി.
ആരും പണം തന്നിട്ടില്ല
കേസുമായി മുന്നോട്ടു പോകാനാണ് മാതാപിതാക്കളുടെ തീരുമാനം. എം.പിയുടെ മകനോട് വിദ്വേഷമൊന്നുമില്ല,പക്ഷേ, നീതി നിഷേധിക്കരുത്. ജിസിന്റെ ഗർഭിണിയായ ഭാര്യ അൻസുവിന് മുന്നോട്ടുള്ള ജീവിതത്തിന് ജോലി നൽകണമെന്നും യോഹന്നാൻ പറഞ്ഞു.
രാഷ്ട്രീയ സ്വാധീനം
കേസിന്റെ തുടക്കം മുതൽ രാഷ്ട്രീയ സ്വാധീനമുണ്ടായെന്ന് യോഹന്നാന്റെ സഹോദര പുത്രൻ മനു മാത്യു പറഞ്ഞു. കുഞ്ഞുമാണിയാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായിരുന്നു. അപകടമുണ്ടാക്കിയ ഇന്നോവ മണിക്കൂറുകൾക്കകം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പടുതയിട്ട് മൂടി. എഫ്.ഐ.ആറിലെ പിഴവിന്റെ കാരണം പൊലീസ് പറഞ്ഞിട്ടില്ല. 60 ദിവസങ്ങൾക്കകം പുതിയ റിപ്പോർട്ട് കോടതിയിൽ കൊടുക്കുമെന്നാണ് പറയുന്നത്. അതുവരെ കാത്തിരിക്കുമെന്നും മനു പറഞ്ഞു.
പൊലീസിന്റെ കള്ളക്കളി
അപകടം ഇന്നോവയുടെ പിന്നിൽ സ്കൂട്ടറിടിച്ചാണെന്ന് വരുത്തി ലഘൂകരിച്ചു
ആദ്യ എഫ്.ഐ.ആറിൽ വ്യജമൊഴി രേഖപ്പെടുത്തി ഡ്രൈവറെ മാറ്രാൻ ശ്രമം
കുഞ്ഞുമാണിയുടെ രക്തപരിശോധന ഒഴിവാക്കി, അറസ്റ്റ് വൈകിപ്പിച്ചു
ലൈസൻസ് റദ്ദുചെയ്യാനുള്ള ജോ.ആർ.ടി.ഒ റിപ്പോർട്ട് വൈകിപ്പിക്കുന്നു
മണിമലയിലെ വീട്ടിലെത്തി
ജോസ് കെ.മാണി
മണിമല : കുഞ്ഞുമാണിയുടെ വാഹനമിടിച്ച് മരിച്ച സഹോദരങ്ങളുടെ വീട്ടിലെത്തി മാതാപിതാക്കളെയും ഭാര്യയെയും സന്ദർശിച്ച് ജോസ്.കെ.മാണി എം.പി. ഇന്നലെ വൈകിട്ട് 5.30 ഓടെ അതീവ രഹസ്യമായായിരുന്നു സന്ദർശനം.
ജിൻസിന്റെയും ജിസിന്റെയും പിതാവ് യോഹന്നാനെ ചേർത്ത് പിടിച്ച് തനിക്ക് ഒരുപാട് സങ്കടമുണ്ടെന്ന് പറഞ്ഞ ജോസ് കെ.മാണി നിങ്ങളെ അനാഥരാക്കില്ലെന്നും പറഞ്ഞു.
തങ്ങൾക്ക് പിണക്കമില്ലെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |