തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ യൂണിഫോം പദ്ധതി ഒരുവിഭാഗം ജീവനക്കാരുടെ പ്രതിഷേധം കാരണം ഉപേക്ഷിച്ചു. പ്രമുഖ സംഘടനായ വർക്കേഴ്സ് അസോസിയേഷന്റെ പരാതിയിലാണ് തീരുമാനം. അപേക്ഷയുടെ അടിയിൽ തന്നെ പദ്ധതി ഉപേക്ഷിക്കുന്നതായി ചെയർമാൻ എഴുതി നൽകുകയായിരുന്നു. പിന്നാലെ, യൂണിഫോം എന്നത് തെറ്റായി പറഞ്ഞതാണെന്നും കെ.എസ്.ഇ.ബി ബ്രാൻഡഡ് ടി - ഷർട്ട് നിർമ്മിക്കാനുള്ള പദ്ധതിയായിരുന്നുവെന്നും ആരോ തെറ്റായി ഉത്തരവിറക്കിയതാണെന്നും ഔദ്യോഗിക അറിയിപ്പും വന്നു. ഇതോടെ 32,000ത്തോളം ജീവനക്കാർക്ക് വയലറ്റ് നിറത്തിലുള്ള യൂണിഫോം വാങ്ങാനുള്ള നടപടി തത്കാലം നിറുത്തി വച്ചു.
20നാണ് ചരിത്രത്തിലാദ്യമായി കെ.എസ്.ഇ.ബി.യിൽ എല്ലാ ജീവനക്കാർക്കും അടുത്ത വർഷം ജനുവരി ഒന്നു മുതൽ യൂണിഫോം നിർബന്ധമാക്കാനുള്ള ഉത്തരവ് ഇറങ്ങിയത്. പിന്നാലെ തന്നെ പ്രതിഷേധങ്ങളും ഉയർന്നു.
ഫീൽഡിൽ പോകുന്ന ജീവനക്കാർക്ക് ഇപ്പോൾ തന്നെ കാക്കി യൂണിഫോമുണ്ട്. മറ്റ് ജീവനക്കാർക്ക് യൂണിഫോം വേണമെന്ന് അസോസിയേഷൻ ചിന്തിക്കുന്നില്ല. ജീവനക്കാരുമായി ആലോചിക്കാതെയാണ് പദ്ധതി കൊണ്ടുന്നത്. അത് ശരിയല്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ശമ്പളപരിഷ്കരണ കുടിശിക പോലും നൽകാതിരിക്കെ യൂണിഫോമിനായി നടത്തുന്ന പണച്ചെലവ് ധൂർത്താണെന്നും തീരുമാനം പിൻവലിക്കണമെന്നും അസോസിയേഷൻ നൽകിയ കത്തിൽ സൂചിപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ഉടൻ തിരുത്തുണ്ടായത്.
യൂണിഫോം ഉൾപ്പെടെ ഒരു കാര്യവും ജീവനക്കാരുടെ മേൽ അടിച്ചേൽപിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. സുതാര്യമായ നടപടികൾക്കാണ് മുൻഗണന. യൂണിഫോം നടപ്പാക്കുന്നുവെന്നത് തെറ്റായി പ്രചരിപ്പിക്കപ്പെട്ടതാണെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |