SignIn
Kerala Kaumudi Online
Thursday, 19 February 2026 2.42 AM IST

ബസിൽ നിന്ന് ഇറക്കിവിടൽ; വനിതാ കണ്ടക്ടറെ ഒളിപ്പിച്ച് കെ.എസ്.ആർ.ടി.സി

Increase Font Size Decrease Font Size Print Page
ksrtc

അന്വേഷണം പ്രഹസനമെന്ന് ആരോപണം

തിരുവനന്തപുരം: കീറിയ നോട്ട് നൽകിയെന്ന പേരിൽ വിദ്യാർത്ഥിയെ ബസിൽ നിന്നിറക്കിവിട്ട വനിതാ കണ്ടക്ടറെ കെ.എസ്.ആർ.ടി.സി ഒളിപ്പിക്കുന്നു. വകുപ്പുതല അന്വേഷണം തുടങ്ങി മുന്നുദിവസം കഴിഞ്ഞിട്ടും കണ്ടക്ടറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏതാനും കണ്ടക്ടർമാരുടെ ഫോട്ടോ കുട്ടിയെ കാണിച്ചിരുന്നു. ഇതിൽ വിദ്യാർത്ഥി സംശയം പ്രകടിപ്പിച്ച വനിതാ കണ്ടക്ടറെ ഇന്നലെ വിജിലൻസ് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കുട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടർ മാസ്‌ക് വച്ചിരുന്നതായി വിദ്യാർത്ഥി മൊഴികൊടുത്തു. വനിതാ കണ്ടക്ടറെ ഒഴിവാക്കിയുള്ള തിരിച്ചറിയിൽ ശ്രമവും അന്വേഷണവുമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നതെന്നാണ് ആക്ഷേപം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ബസിൽ നിന്ന് ഇറക്കിവിട്ടത്. സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ അഞ്ച് ഡിപ്പോകളിലെ ബസുകൾ മാത്രമാണ് ഈ ഭാഗത്തുകൂടി ഓടുന്നത്. പരാതി ഉണ്ടായ ദിവസം ഇതുവഴി കടന്നുപോയ ബസുകളും ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും നിഷ്പ്രയാസം കണ്ടെത്താനാകും. ഒരോ ഡിപ്പോയിൽ നിന്നുള്ള ട്രിപ്പ് ഷീറ്റുകളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉണ്ടാകും. കൃത്യമായി പരിശോധിച്ചാൽ കണ്ടക്ടറെ കണ്ടെത്താമെന്നിരിക്കെ മനഃപൂർവം ഒളിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. കണ്ടക്ടറെ കുട്ടി തിരിച്ചറിഞ്ഞാൽ മാത്രം നടപടി എടുത്താൽ മതിയാകും. ഇല്ലെങ്കിൽ കേസൊതുക്കാൻ കഴിയും. ഈ വഴിക്കുള്ള നീക്കം സജീവമാണ്. കണ്ടക്ടറുടെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞുകൊണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരണം ആരംഭിക്കുകയും ചെയ്തു. തൊഴിലാളി സംഘടനകൾക്ക് ശക്തമായ സ്വാധീനമുള്ള വിജിലൻസ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. നിക്ഷ്പക്ഷമായ അന്വേഷണമുണ്ടാകില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

TAGS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY