തിരുവനന്തപുരം.കെ.എസ്.ആർ.ടി.സിയുടെ ഡയറക്ടർ ബോർഡിൽ ഇനി പ്രൊഫഷണലുകൾ മാത്രമേ ഉണ്ടാവൂ എന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിലാണ് അദ്ദേഹം ഇ ക്കാര്യം വെളിപ്പെടുത്തിയത്.
പതിനഞ്ച് അംഗ ഡയറക്ടർ ബോർഡിൽ ഇതുവരെ ഭൂരിപക്ഷം തൊഴിലാളി സംഘടനാ പ്രതിനിധികൾ അടക്കമുള്ള നോൺ പ്രൊഫഷണലുകൾക്കായിരുന്നു. ഇനി മുതൽ മുഴുവൻ അംഗങ്ങളും പ്രൊഫഷണലുകളായിരിക്കും.ഇതിന് മുഖ്യമന്ത്രിയുടെ അംഗീകാരം കിട്ടിയെന്നും തീരുമാനത്തിൽ താൻ ഒപ്പുവച്ചെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിയെ മികവുറ്റതാക്കാൻ പ്രൊഫഷണലിസം അത്യാവശ്യമാണ്.പ്രൊഫഷണലുകൾക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ പല തീരുമാനങ്ങളും പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നില്ല.ദിശാമാറ്റത്തിന് വഴിതെളിക്കുന്ന ഈ തീരുമാനത്തെ തൊഴിലാളി സംഘടനകൾ പിന്തുണയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
പരമാവധി ശിക്ഷ
കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരൺകുമാറിനെതിരായ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്ന് ആന്റണിരാജു പറഞ്ഞു. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും. കിരണിന് വീഴ്ചയുണ്ടായെന്ന് വ്യക്തമായാൽ സർവ്വീസിൽ നൽകാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
വളവിൽ പരിശോധന
പാടില്ല
റോഡിന്റെ വളവുകളിൽ നിന്നുള്ള വാഹന പരിശോധന പൂർണ്ണമായും ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിശോധന പാടില്ല. പരിശോധനയ്‌ക്ക് ആധുനിക സാങ്കേതിക സംവിധാനം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
( അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇന്ന് രാത്രി എട്ടു മണിക്ക് കൗമുദി ടി വിയിൽ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |