തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻകാർ വീണ്ടും കഷ്ടത്തിലായി. രണ്ടു മാസത്തെ പെൻഷൻ കുടിശിക വന്നപ്പോഴാണ് ഒരു മാസത്തെ പെൻഷൻ ചൊവ്വാഴ്ച മുതൽ നൽകിയത്. ബാക്കി കുടിശിക എപ്പോൾ നൽകുമെന്ന് ഉറപ്പില്ല. ഭരണത്തുടർച്ച കിട്ടിയപ്പോൾ സർക്കാർ തങ്ങളെ അവഗണിക്കുകയാണോ എന്നാണ് പെൻഷൻകാർ ചോദിക്കുന്നത്. തിരഞ്ഞെടുപ്പുവരെ കൃത്യമായി പെൻഷൻ കിട്ടിയിരുന്നു. അതു കഴിഞ്ഞപ്പോഴാണ് ഉഴപ്പെന്നാണ് പരാതി.
2018 മുതൽ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേനയാണ് പെൻഷൻ നൽകിയിരുന്നത്. മാർച്ചിൽ അവരുമായുള്ള കരാർ അവസാനിച്ച ശേഷം അടുത്ത സാമ്പത്തിക വർഷത്തേക്ക് പുതിയ കരാറുണ്ടാക്കാത്തതാണ് പെൻഷൻ മുടങ്ങാൻ കാരണം. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് ധനകാര്യ വകുപ്പിന് അയച്ച ഫയൽ തീർപ്പായിട്ടില്ല. പെൻഷൻ രണ്ടു മാസം മുടങ്ങിയപ്പോൾ ഒരു മാസത്തേക്ക് പുതുക്കാനുള്ള ധാരണാപത്രം മാത്രമാണ് കെ.എസ്.ആർ.ടി.സി സി എംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എം.ഡി, ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി എന്നിവർ ജൂലായ് 5ന് ഒപ്പുവച്ചത്.
പലിശ കൂടുതലെന്ന് ധനവകുപ്പ്
2018ൽ എം.ഒ.യു പ്രകാരം 10% പലിശയ്‌ക്കാണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷൻ നൽകിയിരുന്നത്. ഈ ഇനത്തിൽ സർക്കാരിന് 119 കോടി രൂപ നൽകേണ്ടി വന്നു.പുതിയ കരാറുണ്ടാക്കുമ്പോൾ പലിശ കുറയ്ക്കണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം. ബാങ്ക് കൺസോർഷ്യം 8.8 % പലിശയാണ് കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഈടാക്കുന്നത്. ഇതേ നിരക്കിൽ സഹകരണ സംഘങ്ങളും വായ്പ നൽകണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം.
വകുപ്പ് മന്ത്രിമാർ ധാരണയിലെത്തിയ ശേഷം മൂന്നു സെക്രട്ടറിമാരും കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാറുമായി ചർച്ച നടത്തിയാൽ തീരാവുന്നതാണ് ഇക്കാര്യം. പക്ഷേ, നീട്ടിക്കൊണ്ടുപോവുകയാണ്.
ഇതിനിടെ എൽ.ഐ.സിയുടെ പെൻഷൻ പദ്ധതിയും സർക്കാർ പരിഗണിച്ചു. പെൻഷൻ കുറയ്‌ക്കാതെയുള്ള പദ്ധതി എൽ.ഐ.സി തയ്യാറാക്കിയെങ്കിലും ചില വ്യവസ്ഥകൾ സർക്കാർ അംഗീകരിച്ചില്ല.
ശാശ്വത പരിഹാരം അകലെ
കെ.എസ്.ആർ.ടി.സിയാണ് പെൻഷൻ നൽകിയിരുന്നത്. കോർപ്പറേഷന്റെ സാമ്പത്തികനില തകരുകയും പെൻഷൻ തുടർച്ചയായി മുടങ്ങുകയും ചെയ്തപ്പോൾ പകുതി ബാദ്ധ്യത സർക്കാർ ഏറ്റെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗത മന്ത്രിയായിരുന്നപ്പോൾ ഉണ്ടാക്കിയ വ്യവസ്ഥപ്രകാരം പ്രതിമാസം 20 കോടി രൂപ പെൻഷനായി സർക്കാർ നൽകി. അന്ന് 38 കോടി രൂപ പെൻഷനു വേണമായിരുന്നു.
ഇന്ന് ആ സ്ഥാനത്ത് 66 കോടി രൂപ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |