സ്‌കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണം
ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പെൻഷൻ കണക്കാക്കാനുള്ള പുതിയ സ്‌കീം എട്ട് ആഴ്ചയ്ക്കുള്ളിൽ തയാറാക്കണമെന്നും ഇല്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതിയുടെ അന്ത്യശാസനം.
സ്ഥിരപ്പെടുത്തും മുമ്പ് ജീവനക്കാർ ദിവസക്കൂലിക്ക് ജോലി ചെയ്ത കാലവും പെൻഷൻ നിശ്ചയിക്കാൻ പരിഗണിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി. നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് കോടതി കെ.എസ്.ആർ.ടി.സിക്കും സർക്കാരിനും അവസാന സമയം അനുവദിച്ചത്.
ജസ്റ്റിസ്‌മാരായ സഞ്ജയ് കിഷൻ കൗൾ, എം.എം. സുന്ദരേഷ് എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.
കോടതി നിർദ്ദേശിച്ച പോലെ സ്‌കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി ഹാജരാകണമെന്ന വ്യവസ്ഥ ഉത്തരവിൽ നിന്ന് നീക്കണമെന്ന് കെ.എസ്.ആർ.ടി.സി. അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ആ വ്യവസ്ഥ മനഃപൂർവ്വമാണ് ഉത്തരവിൽ ഉൾകൊള്ളിച്ചതെന്നും സ്‌കീം തയ്യാറാക്കിയാൽ ഗതാഗത സെക്രട്ടറി ഹാജരാകേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
സയമം എടുക്കുമെന്ന് സർക്കാർ
ജീവനക്കാരുടെ പെൻഷൻ കണക്കാക്കാൻ പുതിയ സ്‌കീം ഒരു മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് ജൂലായ് 7ന് വാദം കേട്ടപ്പോൾ കെ.എസ്.ആർ.ടി.സി. സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഓരോ തവണയും കേസ് പരിഗണിക്കുമ്പോൾ സ്‌കീം തയ്യാറാക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് കോർപറേഷൻ സ്വീകരിച്ചിരുന്നത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇന്നലെ വാദത്തിനെടുത്തപ്പോൾ ധനകാര്യം, ഗതാഗതം, നിയമം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമാണെന്നും അയ്യായിരത്തോളം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കുമെന്നും എട്ട് ആഴ്ച അനുവദിക്കണമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി ഇത് അവസാന അവസരമാണെന്ന് വ്യക്തമാക്കി. പെൻഷൻകാർക്കായി അഭിഭാഷകൻ വി.കെ. ബിജു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |