തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്കരണത്തിന് അംഗീകൃത തൊഴിലാളി സംഘടനകളുടെ മുന്നിൽ ഗതാഗത വകുപ്പ് പുതിയ പാക്കേജ് കൂടി മുന്നോട്ടു വയ്ക്കും. ഇന്ന് സംഘടനാ പ്രതിനിധികളുമായി മന്ത്രി ആന്റണിരാജു നടത്തുന്ന ചർച്ചയിൽ ഇക്കാര്യം അവതരിപ്പിക്കും.
ഇപ്പോൾ മാനേജ്മെന്റ് തയ്യാറാക്കിയ ശമ്പള പരിഷ്കരണ റിപ്പോർട്ട് പ്രകാരം നിലവിലെ ശമ്പളത്തിൽ തുച്ഛമായ വർദ്ധനയാണ് ഉണ്ടാവുക. ഡ്രൈവർ, കണ്ടക്ടർ തസ്തികയിലുള്ളവർക്ക് 1500- 2500 രൂപയുടെ വർദ്ധന മാത്രം. ധനകാര്യ വകുപ്പിന്റെ കൂടി നിബന്ധന പ്രകാരം തയ്യാറാക്കിയ ശമ്പള റിപ്പോർട്ട് പരിഷ്കരിക്കണമെങ്കിൽ സർക്കാർ കനിയണം.
ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്ന ശമ്പള വർദ്ധന നടപ്പിലാക്കിയാൽ, 28 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകും. എന്നാൽ മാനേജ്മെന്റ് തയ്യാറാക്കിയ പാക്കേജ് പ്രകാരം അധികമായി വേണ്ടത് 9.5 കോടിയാണ് . കൊവിഡിനെ തുടർന്ന് പൊതുഗതാഗത രംഗത്തുണ്ടായ പ്രതിസന്ധിയാണ് കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക നില തകരാറിലാക്കിയത്. കഴിഞ്ഞ ഒന്നര വർഷമായി സർക്കാർ സഹായത്തോടെയാണ് ശമ്പള വിതരണം .
അധിക ബാദ്ധ്യത
ഒഴിവാക്കാൻ
പകുതി ശമ്പള വ്യവസ്ഥയിൽ ദീർഘ അവധി നൽകുമ്പോൾ 4000 ജീവനക്കാർ മാറി നിൽക്കും. അങ്ങനെ 7 കോടി രൂപ നേടാം
പെട്രോൾ പമ്പുകളിലേക്ക് 750-1000 പേരെ മാറ്റുമ്പോൾ അവർക്കുള്ള ശമ്പളമായ ഒന്നരക്കോടി രൂപ പമ്പിലെ വരുമാനത്തിൽ നിന്ന് കിട്ടും
ബാക്കി തുക ടൂറിസം പോലുള്ള ടിക്കറ്റിതര പദ്ധതികളിൽ നിന്ന്
ജീവനക്കാരുടെ
ആശങ്ക
വരുമാനം കൂടുന്നതിനുസരിച്ച് ശമ്പളം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല
വയസ് 45 കഴിഞ്ഞവർക്ക് അവധി എടുത്ത് മാറി നിന്നാൽ മറ്റ് ജോലികൾ കിട്ടണമെന്നില്ല
(അവധി പദ്ധതിയിൽ നിന്ന് ഡ്രൈവർമാരെ ഒഴിവാക്കിയിട്ടുണ്ട്)
''പത്തു വർഷമായി കണ്ടക്ടർ ജോലി നോക്കുന്നു. ഇപ്പോൾ ശമ്പളം 25,000 രൂപ. മാനേജ്മെന്റ് പാക്കേജ് പ്രകാരം വർദ്ധിക്കുന്നത് 2,500 രൂപയ്ക്കു താഴെ . ജീവിതച്ചെലവുകൾ കുത്തനെ കൂടിയ ഈ സാഹചര്യത്തിൽ എന്നെപ്പോലെയുള്ളവർ എങ്ങനെ കഴിയും?'
- ശശികുമാർ,
തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |