തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഇന്നു മുതൽ വിതരണം ചെയ്യും. സർക്കാർ അനുവദിച്ച 30 കോടി രൂപ ഇന്ന് ലഭിക്കും. ഓവർ ഡ്രാഫ്‌റ്റായി 45 കോടി രൂപ എടുക്കും. അപ്പോൾ 75 കോടിയാകും. മറ്റ് ചെലവുകൾ കുറച്ച് ബാക്കി തുക കളക്‌ഷനിൽ നിന്ന് കണ്ടെത്തി ശമ്പളം നൽകും.
ആദ്യം കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക് വിഭാഗം എന്നിവർക്കാകും ശമ്പളം എത്തിക്കുക.
ജീവനക്കാരുടെ സമരം ഇന്നും വിവിധ കേന്ദ്രങ്ങളിൽ തുടരും. വിഷുവിനും ശമ്പളം മുടങ്ങിയതോടെ സകല തൊഴിലാളി സംഘടനകളും സമരം കടുപ്പിച്ചിട്ടും കെ.എസ്.ആർ.ടി.സിക്ക് 30 കോടി രൂപ മാത്രമേ നൽകൂ എന്ന നിലപാടിലായിരുന്നു ധനവകുപ്പ്. ഈ തുക അനുവദിച്ച ഉത്തരവ് ശനിയാഴ്ച വൈകിട്ടാണിറങ്ങിയത്. 82 കോടിയാണ് ശമ്പളത്തിന് വേണ്ടത്.
പണം അനുവദിക്കാത്ത ധനവകുപ്പിനെയോ സർക്കാരിനെയോ പ്രതിസ്ഥാനത്ത് നിറുത്താതെ ഗതാഗത മന്ത്രി ആന്റണി രാജുവിനേയും കോർപ്പറേഷൻ സി.എം.ഡി ബിജു പ്രഭാകറിനേയും ശത്രുവായി പ്രഖ്യാപിച്ചാണ് സി.ഐ.ടി.യു ഉൾപ്പെടെയുള്ള ഭരണപക്ഷ യൂണിയനുകളുടെ സമരമെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയാണ് ടി.ഡി.എഫിന്റേയും ബി.എം.എസിന്റേയും സമരം. ഡിപ്പോകളിൽ വിഷുദിനത്തിൽ ഇലയിൽ മണ്ണ് വിളിമ്പിയാണ് ബി.എം.എസ് പ്രതിഷേധിച്ചത്. എ.ഐ.ടി.യു.സിയും പ്രക്ഷോഭത്തിലാണ്. 28 ന് സംഘടനകളെല്ലാം പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ശമ്പളം ലഭിച്ചാൽ പണിമുടക്ക് ആഹ്വാനം പിൻവലിക്കാനാണ് സാദ്ധ്യത
വിവാദമായ വാക്കുകൾ
''ട്രാൻസ്‌പോർട്ട് തൊഴിലാളികളടക്കം നടത്തിയ സമരത്തിന്റെ ഫലമായാണ് ആന്റണി രാജുവിന് കുറച്ച് കാലത്തേക്കെങ്കിലും മന്ത്രിപ്പണി കിട്ടിയതെന്ന് ഓർമ്മവേണം. മന്ത്രിപ്പണി ആജീവനാന്തമാണെന്ന അഹങ്കാരത്തോടെ തൊഴിലാളികളുടെ നെഞ്ചത്ത് കയറിയാൽ വകവയ്‌ക്കില്ല.ആന്റണി രാജുവിന് സമരത്തെ പുച്ഛമായിരിക്കും''- വി.ശാന്തകുമാർ, സംസ്ഥാനസെക്രട്ടറി, കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |