തിരുവനന്തപുരം: ദീർഘദൂര സർവീസുകൾ കെ.എസ്.ആർ.ടി.സി കുത്തകയാക്കി വച്ച് കൂടുതൽ വരുമാനം നേടുന്നുണ്ടെങ്കിൽ, അതിന് പ്രധാന കാരണക്കാരൻ ആര്യാടൻ മുഹമ്മദാണ്.
ദീർഘദൂര റൂട്ടുകളിലെല്ലാം സ്വകാര്യ ബസുകൾ ഫാസ്റ്റായും സൂപ്പർഫാസ്റ്റായുമൊക്കെ സർവീസ് നടത്തി കെ.എസ്.ആർ.ടി.സിയുടെ വരുമാനം തട്ടിയെടുത്തു കൊണ്ടിരുന്നപ്പോഴാണ് 2012ൽ അന്ന് ഗതാഗത മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിർണായക ഇടപെടൽ. സൂപ്പർ ക്ലാസ് പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്വകാര്യബസുകളുടെ സൂപ്പർക്ലാസ് പെർമിറ്റ് തീരുമ്പോൾ പുതുക്കി നൽകേണ്ടതില്ലെന്നായിരുന്നു തീരുമാനം. .
സർക്കാർ വിജ്ഞാപനത്തിനെതിരെ ചില സ്വകാര്യ ബസുടമകൾ കോടതിയെ സമീപിച്ചു. കേസ് സുപ്രിംകോടതി വരെ എത്തി. 2015ൽ സർക്കാർ വിജ്ഞാപനം സുപ്രീംകോടതി ശരി വച്ചു വിധി വന്നപ്പോൾ,ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു.
251 സ്വകാര്യ ബസുകൾക്കാണ് അന്ന് സൂപ്പർക്ലാസ് പെർമിറ്റുണ്ടായിരുന്നത്. അതെല്ലാം കെ.എസ്.ആർ.ടി.സിക്കു വന്നു ചേർന്നു. ഇപ്പോൾ 1800 ബസുകളാണ് സൂപ്പർക്ലാസ് സർവീസുകൾക്കായി കെ.എസ്.ആർ.ടി.സിക്കുള്ളത്. അന്ന് ഒരുപാട് ഒച്ചപ്പാടും സമരവുമൊക്കെയുണ്ടായി. അതിനൊന്നും കീഴടങ്ങുന്ന ആളല്ല ആര്യാടൻ - തിരുവഞ്ചൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |