കോട്ടയം . എല്ലാവരും ഓണക്കോടി വാങ്ങിയെന്ന് പറയുമ്പോൾ എനിക്കും വാങ്ങണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എങ്ങിനെ അച്ഛനോട് പറയും. അച്ചായുടെ കൈയിൽ കൈയിൽ പൈസയില്ല. ജോലിയ്ക്ക് പോയിട്ടും പൈസ കിട്ടുന്നില്ലെന്ന് അച്ഛൻ എന്നും പറയും. ഇനിയും എന്റെ സാറന്മാരേ..എന്റെ അച്ഛനെയും അമ്മയെയും സങ്കടപ്പെടുത്തരുത്. ഞങ്ങൾക്കും ഓണം അടിച്ച് പൊളിക്കണം. മൂന്നുവയസുകാരി ദേവദർശിനിയെ ചേർത്ത് പിടിച്ച് കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിൽ നിന്ന് സഹോദരൻ ദേവനന്ദൻ ഇത് പറയുമ്പോൾ കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. രണ്ടുമാസമായി ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് കോട്ടയം ഡിപ്പോയിലെ കണ്ടക്ടർമാരായ മാങ്ങാനം സ്വദേശി വൈശാഖും, അതിരമ്പുഴ സ്വദേശി അമോലും ഇരുവരുടെയും ഭാര്യമാരായ രേഖയും, ജിൻസിയുമാണ് കുട്ടികളുമായി എത്തി സ്റ്റാൻഡിന് മുന്നിൽ മുദ്രാവാക്യം വിളിച്ചത്. പിന്തുണയുമായി 25 ഓളം ജീവനക്കാരും ഒപ്പം കൂടി.
ശമ്പളം ലഭിക്കാതെ വന്നതിനെ തുടർന്ന് വൈശാഖിന്റെയും അമോലിന്റെയും ഭാര്യമാർ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും കെ എസ് ആർ ടിസി അധികൃതർക്കും നിരന്തരം പരാതി നൽകിയെങ്കിലും അധികൃതർ കൈയൊഴിയുകയായിരുന്നു. ഇതോടെയാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കുടുംബാംഗങ്ങൾക്കൊപ്പം ഡിപ്പോയിൽ നേരിട്ടെത്തി സമരം ആരംഭിച്ചത്. സർവീസിന് മുടക്കം വരാതെ ജീവനക്കാരുടെ വീക്ക്‌ലി ഓഫ് ഡേയിലാണ് സമരം നടത്തിയത്. ഓണ സീസണും, ഉത്സവ സീസണും അടുത്തിട്ടും ബോണസ്, മറ്റ് അലവൻസ് എന്നിവ വേണമെന്നില്ല. ജോലി ചെയ്ത ശമ്പളം കൃത്യമായി ലഭിക്കണം. ബാങ്ക് ലോൺ, കുട്ടികളുടെ വിദ്യാഭ്യാസം, ദൈനംദിന ചെലവ് എന്നിവയെല്ലാം ശമ്പളത്തെ ആശ്രയിച്ചാണ്. യൂണിയൻ, അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള സമരമല്ലെന്നും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധത്തിന്റെ ആദ്യഘട്ട പ്രതികരണമായാണ് ഇത്തരത്തിലൊരു സമരം നടത്തിയതെന്ന് ഇവർ പറഞ്ഞു. ശമ്പളം ലഭിക്കാതാകുമ്പോൾ, മറ്റ് ജോലികൾ ഉപജീവനമായി മാർഗമാക്കാനും കെ എസ് ആർ ടി സി ജീവനക്കാർക്ക് സാധിക്കാത്തതിനാൽ ശമ്പളമില്ലാതെ ജോലി ചെയ്യുകയേ നിവൃത്തിയുള്ളൂയെന്ന് ജീവനക്കാരനായ ബിബിൻ പറഞ്ഞു. എം ഡിയുമായി നേരിട്ട് സംസാരിക്കാമെന്ന ഡി ടി ഒയുടെ ഉറപ്പിൽ സമരം താത്കാലികമായി അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |