തിരുവനന്തപുരം: നടുറോഡിൽവച്ച് മേയർ ആര്യാ രാജേന്ദ്രനുമായി വാക്കുതർക്കത്തിലേർപ്പെട്ട
കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു സംഭവ ദിവസം ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചെന്ന് തമ്പാനൂർ പൊലീസിന്റെ റിപ്പോർട്ട്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്നാണ് കണ്ടെത്തൽ. പാളയത്ത് എത്തുന്നതുവരെ പല തവണയായാണ് ഇത്. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നത് നിയമലംഘനമാണ്. കെ.എസ്.ആർ.ടി.സിക്കും റിപ്പോർട്ട് കൈമാറും.
ബസ് നിറുത്തിയിട്ട് വിശ്രമിച്ചത് 10 മിനിട്ടിൽ താഴെയാണ്. അതിനാൽ ഓടിക്കുന്നതിനിടെയും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതുസംബന്ധിച്ച് സി.സി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മേയറുമായി തർക്കം നടന്നതിന്റെ പിറ്റേദിവസം പകൽ തമ്പാനൂർ ഡിപ്പോയിലുണ്ടായിരുന്ന ബസിന് സമീപം യദു എത്തിയതായും പൊലീസ് വ്യക്തമാക്കുന്നു. അതിനാൽ, ബസിലെ മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോണും പരിശോധിക്കും.
എന്നാൽ, ഇടയ്ക്ക് ഫോണിൽ സംസാരിച്ചിട്ടുണ്ടാകാമെന്നും വളരെ അത്യാവശ്യമായി വീട്ടിൽ നിന്നൊക്കെ വിളിക്കുമ്പോൾ ഫോൺ എടുക്കേണ്ടി വരാറുണ്ടെന്നും കൃത്യമായി ഓർമയില്ലെന്നും യദു പ്രതികരിച്ചു. ഇത്രയും ആളുകളേയും കൊണ്ട് ദൂരയാത്ര നടത്തുമ്പോൾ ഒരു മണിക്കൂറോളം എങ്ങനെയാണ് ഫോണിൽ സംസാരിക്കുക. തനിക്കുമേൽ ഇനിയും കേസ് വരുമെന്ന് ഉറപ്പാണ്. നടപടി വരുമ്പോൾ അപ്പോൾ നോക്കാം.
നടിയുടെ ആരോപണത്തിൽ
ചില സത്യങ്ങളുണ്ട്: മന്ത്രി
തന്നെ നടുറോഡിൽ വച്ച് ഡ്രൈവർ യദു അപമാനിച്ചെന്ന നടി റോഷ്‌നയുടെ ആരോപണത്തിൽ ചില സത്യങ്ങളുണ്ടെന്ന് മന്ത്രി ഗണേശ് കുമാർ. നടി പറഞ്ഞ സമയത്ത് ബസ് ഓടിച്ചിരുന്നത് യദു തന്നെയാണ്. ഇതുസംബന്ധിച്ച് ഷെഡ്യൂൾ രേഖയുണ്ട്. നടി പറയുന്നതിൽ പൂർണമായും സത്യമുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചാലേ പറയാനാകൂ.
ബസിൽ നിന്ന് മെമ്മറി കാർഡ് ആരും ഊരിയെടുക്കാറില്ല. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
''മന്ത്രി ഗണേശ് കുമാർ തന്നെ വിളിച്ച് പിന്തുണ അറിയിച്ചു. സംഭവത്തിൽ സത്യമുള്ളതായി തോന്നിയതു കൊണ്ടാണ് അദ്ദേഹം ഇടപെടുന്നത്. എനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
-നടി റോഷ്‌ന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |