തിരുവനന്തപുരം: മലയാളത്തിന്റെ നടനവിസ്‌മയം മോഹൻലാലിന്റെ 62-ാം പിറന്നാൾ ഫാൻസ് അസോസിയേഷന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ആഘോഷിച്ചു.
മോഹൻലാലിന്റെ ആഘോഷം ഇന്നലെ മുംബയിൽ ബിഗ് ബോസ് ഷോയിൽ വച്ചായിരുന്നു. കേക്ക് മുറിച്ചും പായസം വിളമ്പിയും മോഹൻലാൽ സിനിമകളിലെ പാട്ടുരംഗങ്ങൾ പുനരാവിഷ്‌കരിച്ചും ബിഗ്ബോസ് താരങ്ങൾ ആഘോഷം കൊഴുപ്പിച്ചു. വാൾട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യ മേധാവിയും പ്രസിഡന്റുമായ കെ. മാധവൻ ബിഗ് ബോസിന്റെ ഫ്ലോറിൽ മോഹൻ ലാലിനെ പൊന്നാടയണിയിച്ചു. കേക്ക് മുറിച്ചു നൽകി. നടിയും അവതാരകയുമായ ആര്യയും പങ്കെടുത്തു.
ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരത്ത് നടത്തിയ ജന്മദിനാഘോഷം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാപ്രസിഡന്റ് അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. നിർമ്മാതാവും നടനുമായ ജി. സുരേഷ് കുമാർ മുഖ്യാതിഥിയായി. മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി അവയവദാന സമ്മതപത്രം അസോസിയേഷൻ അംഗങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒ ഡോ. മോഹൻ റോയിക്ക് കൈമാറി. ഭക്ഷ്യ കിറ്റുകളും കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്‌തു.
നിർമ്മാതാവ് കിരീടം ഉണ്ണി, വെൽഫെയർ അസോസിയേഷൻ ചെയർമാൻ വിമൽകുമാർ, നടൻ പൂജപ്പുര രാധാകൃഷ്ണൻ, മുകേഷ് എം. നായർ, അഡ്വ. സാജൻ, ഷിബു ശശി തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡ് കാലത്ത് മികച്ച സേവനം നൽകിയ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ വെൽഫെയർ അസോസിയേഷൻ ആദരിച്ചു.പൂജപ്പുര വനിതാ സദനത്തിൽ അന്നദാനവും മോഹൻലാൽ ചിത്രങ്ങളുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനമേളയും നടന്നു.
ക്യാപ്ഷൻ: മുംബയിൽ ബിഗ് ബോസ് വേദിയിൽ മോഹൻലാലിന് പിറന്നാൾ കേക്ക് നൽകുന്ന വാൾട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യ ഹെഡും പ്രസിഡന്റുമായ കെ മാധവൻ. നടി ആര്യ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |