ന്യൂഡൽഹി: സംസ്ഥാനത്തെ എൻഡിഎ സ്ഥാനാർത്ഥികൾക്ക് നൽകാൻ വേണ്ടി 100 കോടി രൂപയുമായി കേരളത്തിലേക്ക് പുറപ്പെട്ട ഹവാലക്കാരൻ രാജ്യം വിട്ടെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ. 5 കോടി രൂപ വീതമായിരുന്നു ഓരോ സ്ഥാനാർത്ഥിക്കും നൽകേണ്ടതെന്നും എന്നാൽ കേരളത്തിൽ എത്തുന്നതിന് മുമ്പ് തന്നെ അയാൾ രാജ്യം വിട്ടെന്നും നന്ദകുമാർ വ്യക്തമാക്കി. അനിൽ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് പുറത്തുവിടാൻ ഡൽഹിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം എത്താത്തത് കാരണം പല മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾക്ക് വേണ്ട പണം ഇല്ല. ഈ സംഭവം നടന്നത് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലായിരുന്നു എന്നും നന്ദകുമാർ വ്യക്തമാക്കി. ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് 2014ൽ പത്ത് ലക്ഷം രൂപ നൽകി തിരിച്ചുനൽകാത്ത സംഭവവും നന്ദകുമാർ വെളിപ്പെടുത്തി. പണം നൽകിയതിന്റെ ബാങ്ക് രസീതും അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. പണം തിരികെ നൽകണമെന്ന് ശോഭ സുരേന്ദ്രന്റെ സന്തത സഹചാരികളോട് പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോൾ തരാം എന്നാണ് അവർ പറഞ്ഞത്.
'കോൺഗ്രസിന്റെ അക്കൗണ്ട് പൂട്ടിച്ച് പണമില്ലാതെയാക്കി. ഇതോടൊപ്പം ബിജെപിക്ക് കേരളത്തിലേക്ക് പണം വരുന്ന അക്കൗണ്ടും പൂട്ടിപ്പോയി. അതുകാരണം ബിജെപിയുടെ പണം വന്നില്ല. കേരളത്തിലെ സ്ഥാനാർത്ഥികൾക്ക് അയച്ച പണം എത്തിയില്ല. കൊടകരയിൽ അല്ല, കൊടകരയ്ക്ക് മുമ്പ് വച്ച് ആ പണം പോയി. അത് എത്തിയിരുന്നെങ്കിൽ എന്റെ പത്ത് ലക്ഷം കിട്ടിയേനെ. കേരളത്തിന് മുൻപുള്ള സംസ്ഥാനത്ത് വച്ച് കൊണ്ടുവന്ന പണം പോയി'- നന്ദകുമാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |