തിരുവനന്തപുരം: 12കോടിരൂപ സമ്മാനത്തുകയുള്ള വിഷുബമ്പർ ടിക്കറ്റ് നറുക്കെടുപ്പ് 29ന് ഉച്ചയ്ക്ക് രണ്ടിന് ഗോർഖിഭവനിൽ നടക്കും. 10കോടി സമ്മാനത്തുകയുള്ള മൺസൂൺ ബമ്പറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണതിന്റെ ടിക്കറ്റ് വില.
വിഷുബമ്പറിന്റെ 36 ലക്ഷം ടിക്കറ്റ് അടിച്ചതിൽ ഇന്നലെ വരെ 33.28ലക്ഷം ടിക്കറ്റ് വിറ്റുപോയി. കൂടുതൽ ടിക്കറ്റ് അച്ചടിക്കാനുള്ള ഒരുക്കത്തിലാണ് ലോട്ടറി വകുപ്പ്. അമ്പതുലക്ഷത്തിന് മേൽ വില്പനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. 300 രൂപയാണ് ടിക്കറ്റ് വില.
മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി 6,474 അധികസമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്. മൊത്തം സമ്മാനങ്ങളുടെ എണ്ണം 4,08,264 ആണ്. ആറ് സീരിസുകളിലാണ് വിഷുബമ്പർ വില്പനയ്ക്കെത്തുക. രണ്ടുമുതൽ നാലുവരെയുള്ള സമ്മാനങ്ങൾ എല്ലാസീരിസിലും ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപവീതം ആറുപേർക്കും മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം വീതം ആറുപേർക്കും ലഭിക്കും. അഞ്ചാം സമ്മാനം മുതലുള്ള സമ്മാനങ്ങൾ അവസാന നാലക്കത്തിനാണ്. 5000,2000,1000,500 എന്നിങ്ങനെയാണ് മറ്റുസമ്മാനങ്ങൾ. നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
രാജൻ ഖോബ്രഗഡെ
ആരോഗ്യ അഡി.ചീഫ്
സെക്രട്ടറിയായേക്കും
തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാൻ രാജൻ ഖോബ്രഗഡെ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായേക്കും. മഴക്കാലമായതോടെ പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് നിരന്തരം വിമർശനം കേൾക്കുന്നതാണ് മുമ്പ് ആരോഗ്യസെക്രട്ടറിയായിരുന്ന ഖോബ്രഗഡെയെ തിരിച്ചു കൊണ്ടുവരാനുള്ള ആലോചനയ്ക്ക് പിന്നിൽ.
ഡോ.ബി.അശോക് മാറിയപ്പോഴാണ് ഖോബ്രഗഡെ കെ.എസ്.ഇ.ബി ചെയർമാനായത്. അദ്ദേഹം മാറിയാൽ കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തേക്ക് ബിജു പ്രഭാകറും അജിത് പാട്ടീലുമാണ് പരിഗണിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ വോട്ടെണ്ണലിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
കേരളയിൽ അദ്ധ്യാപക സംഘടനാ
നേതാവിനെ പ്രൊഫസറാക്കാൻ നീക്കം
തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റിയിലെ ഇടത് അദ്ധ്യാപക സംഘടനാ നേതാവും സിൻഡിക്കേറ്റംഗവുമായ ഡോ.നസീബിന് യുജിസി ചട്ടങ്ങൾ മറികടന്ന് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാൻ വൈസ്ചാൻസലർക്ക് മേൽ സമ്മർദ്ദം. 1997ൽ സംസ്കൃത സർവകലാശാലയിൽ ഒന്നര വർഷക്കാലത്തെ കരാർ അദ്ധ്യാപന പരിചയം കൂടി കണക്കിലെടുത്ത് അസോ. പ്രൊഫസറായി പ്രൊമോഷൻ നൽകണമെന്നാണ് സമ്മർദ്ദം.
അസി. പ്രൊഫസറുടെ ശമ്പളത്തിന് തത്തുല്യമായ ശമ്പളത്തിലുള്ള താത്ക്കാലിക നിയമനങ്ങൾ മാത്രമേ അസോസിയേറ്റ് പ്രൊഫസർ പ്രമോഷന് പരിഗണിക്കാവൂ എന്നാണ് 2018ലെ യുജിസി ചട്ടം. എന്നാൽ ലക്ചററുടെ ശമ്പളത്തിന്റെ പകുതിയാണ് നസീബ് പ്രതിമാസ ശമ്പളമായി '97-98ൽ കൈപ്പറ്റിയിരുന്നത്. യു.ജി.സി ചട്ട പ്രകാരം അസോസിയേറ്റ് പ്രൊഫസർ നിയമന അപേക്ഷ വിസി പരിഗണിക്കുന്നതിന് മുൻപ് യൂണിവേഴ്സിറ്റിയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ അംഗീകരിക്കണം. ഡയറക്ടർ നസീബിന്റെ അപേക്ഷയിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചു. പിന്നീട് അദ്ദേഹം വിരമിച്ച ശേഷം ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിക്കുന്ന പ്രൊഫസർ ശുപാർശ ചെയ്ത ഫയലാണ് ഇപ്പോൾ വിസിയുടെ പരിഗണയിലുള്ളത്.
അസി. പ്രൊഫസ്സറായി 12 വർഷത്തെ സർവീസുണ്ടെങ്കിലേ അസോ. പ്രൊഫസർ തസ്തികയ്ക്ക് അർഹനാവൂ. 97- 98 വർഷം സംസ്കൃത സർവകലാശാലയിൽ താൽക്കാലിക അധ്യാപക നിയമനത്തിന് തയ്യാറാക്കിയ 45 പേരുടെ പട്ടികയിൽ 38-മത് റാങ്കിൽ നിയമിതനായതിന്റെ ഒന്നര വർഷം കാലയളവാണ് 26 വർഷം കഴിഞ്ഞ് അസോസിയേറ്റ് പ്രൊഫസസർ പ്രൊമോഷന് ഇപ്പോൾ പരിഗണിക്കുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൊഫസ്സർ -ഹയർ ഗ്രേഡ് അനുവദിച്ചപ്പോൾ ഇത് പരിഗണിച്ചിരുന്നില്ല. ഇതിനെതിരേ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വിസിക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |