അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്, അടുത്ത കാലത്തായി ഗൾഫ് ലോകത്തുള്ളവർ ഏറ്റവും കൂടുതൽ കേട്ടറിഞ്ഞ നറുക്കെടുപ്പിൽ ഒന്നാണിത്. ഇന്ത്യക്കാരടക്കം നിരവധി പ്രവാസികളെയാണ് ബിഗ് ടിക്കറ്റ് കോടീശ്വരന്മാരാക്കി മാറ്റിയത്. മാത്രമല്ല, ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭാഗ്യവാന്മാരായതും ഇന്ത്യക്കാരാണെന്നാണ് വിവരം. അടുത്തിടെ ഒരു എമിറാത്തി ഭാഗ്യം പരീക്ഷിക്കുന്നതിന് ഒരു ഇന്ത്യക്കാരനെക്കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് അതിന് സമ്മാനം ലഭിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ ബിഗ് ടിക്കറ്റിന്റെ 264ാം നറുക്കെടുപ്പിൽ 22 കോടി രൂപയുടെ സമ്മാനം ഒരു ഇന്ത്യൻ പ്രവാസിക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ത്യക്കാരനായ റഈസുർ റഹ്മാനെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. തന്റെ സുഹൃത്തിന്റെ നിർബന്ധത്തെത്തുടർന്ന് കഴിഞ്ഞ വർഷം മുതലാണ് ലോട്ടറി ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയതെന്ന് റഹ്മാൻ പറഞ്ഞു. 2005ലാണ് റഹ്മാൻ ജോലിക്കായി യുഎഇയിൽ എത്തിയത്.
ബിഗ് ടിക്കറ്റ് എടുക്കാനിടയായ സാഹചര്യത്തെക്കുറിച്ച് റഹ്മാൻ ഖലീൽജ് ടൈംസിനോട് പറഞ്ഞു. 'ഒരു ബുദ്ധിമുട്ടുമില്ലാതെ തന്റെ ജീവിതത്തിൽ പലതും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പോലും, ഞാൻ ജോലി എളുപ്പത്തിൽ ചെയ്തു. അതിനാൽ, ഭാഗ്യക്കുറിയിൽ ഭാഗ്യം പരീക്ഷിക്കാൻ എന്റെ സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടു, അങ്ങനെയാണ് ബിഗ് ടിക്കറ്റ് എടുത്തത്. എന്നാലും പതിവായി ടിക്കറ്റെടുക്കുന്ന ഒരാളല്ല ഞാൻ, കാരണം ടിക്കറ്റ് എടുക്കുന്ന പണം മറ്റാർക്കെങ്കിലും കൊടുക്കുന്നതാണ് നല്ലതെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു.
അടുത്തിടെ ഒരു സുഹൃത്തുമായി വിമാനത്താവളത്തിൽ പോകുമ്പോഴാണ് ബിഗ് ടിക്കറ്റിന്റെ കൗണ്ടർ ശ്രദ്ധയിൽപ്പെടുന്നത്. ഒപ്പം ജോലി ചെയ്യുന്ന ഫിലിപ്പിനോ സ്വദേശിയാണ് ടിക്കറ്റ് എടുക്കാൻ എന്നോട് ആവശ്യപ്പെട്ടത്. ഭാഗ്യം എന്നോടൊപ്പമുണ്ടെന്ന് അദ്ദേഹം വിശ്വസിപ്പിച്ചു. ഇപ്പോൾ ഞാൻ വിജയിച്ചിരിക്കുന്നു'-റഹ്മാൻ പറഞ്ഞു. റഹ്മാൻ ഒറ്റയ്ക്കാണ് ബിഗ് ടിക്കറ്റ് എടുത്തത്. ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് റഹ്മാൻ. പാവപ്പെട്ടവരെ സഹായിക്കുന്നത് കൊണ്ടാണ് തന്നെ തേടി ഈ ഭാഗ്യം എത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ ആഹ്ലാദം ഒന്നും തോന്നിയില്ലെന്ന് റഹ്മാൻ പറഞ്ഞു. കാരണം, ടിപ്പു സുൽത്താൻ കുടുംബത്തിലെ പിൻഗാമിയായിട്ടാണ് ഞാൻ ജനിച്ചത്. കൊൽക്കയിലായിരുന്നു ജനനം. ഡൽഹിയിലായിരുന്നു താമസം. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി നേരിട്ടിട്ടുണ്ട്. എനിക്ക് നല്ലൊരു ജീവിതമുണ്ട്. പണത്തിനും സമ്പത്തിനും പിന്നാലെ ഓടാൻ പാടില്ലെന്നാണ് പഠിച്ചത്. അത് എന്നെ മാറ്റിയിട്ടില്ല'- റഹ്മാൻ പറഞ്ഞു. സമ്മാനം ലഭിച്ച തുക എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അത് തന്റെ ഭാര്യയും കുടുംബവുമാണ് തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |