തിരുവനന്തപുരം: 'സർ പറഞ്ഞതുപോലെ മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകം ഇതാ' രണ്ടാം ക്ളാസിലെ മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം വാല്യം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ആക്കുളത്തെ വീട്ടിലെത്തി സമ്മാനിച്ചുകൊണ്ട് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 'വളരെ സന്തോഷം. മലയാളം അക്കങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു" അടൂരിന്റെ ആവശ്യത്തിന് മന്ത്രി ഉടൻ ഉറപ്പും നൽകി, അടുത്ത അദ്ധ്യയന വർഷം മുതൽ പാഠപുസ്തകത്തിൽ മലയാളം അക്കങ്ങളുമുണ്ടാകും.
അടൂരും സാഹിത്യകാരൻ എം.എൻ. കാരശ്ശേരിയുമുൾപ്പെടെയുള്ളവരാണ് അക്ഷരമാല പാഠപുസ്തകത്തിൽ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയത്. അപ്പോഴേക്ക് ആദ്യഘട്ട പുസ്തകങ്ങളുടെ പ്രിന്റിംഗ് കഴിഞ്ഞിരുന്നു. ഈ അദ്ധ്യയന വർഷം തന്നെ അത് നടപ്പിലാക്കാമെന്ന് മന്ത്രി ഉറപ്പും നൽകി. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അക്ഷരമാല ഉൾപ്പെടുത്തിയ രണ്ടാം ക്ളാസിലെ മലയാളം രണ്ടാം വാല്യം പുസ്തകം കുട്ടികളുടെ കൈയിലെത്തിച്ചത്. ലൈംഗിക വിദ്യാഭ്യാസം, ജെൻഡർ ന്യൂട്രാലിറ്റി തുടങ്ങി ഏത് വിഷയമെടുത്താലും ഒരു വിഭാഗം വിവാദമാക്കുകയാണെന്നും കുട്ടികൾക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കണമെന്നേ പറയുന്നുള്ളൂവെന്നും മിക്സഡ് സ്കൂളാക്കുന്നതിനു നിർബന്ധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ബോയ്സ്, ഗേൾസ് സ്കൂളെന്നത് ഔട്ട്ഡേറ്റഡായ കാര്യമാണെന്നും ചെറുപ്പക്കാർക്കുപോലും മലയാളം അക്കങ്ങൾ അറിയില്ലെന്നും അടൂർ പറഞ്ഞു. മലയാളം പഠിച്ചാൽ മറ്റേത് ഭാഷയും പഠിക്കാൻ എളുപ്പമാണ്. പ്രസംഗിച്ചു പോവുകയല്ല മന്ത്രി ചെയ്തതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണം: മൂന്നാംഘട്ട ചർച്ച തുടങ്ങി
തിരുവനന്തപുരം: ഫോക്കസ് ഗ്രൂപ്പിന്റെ മൂന്നാംഘട്ട ചർച്ചകൾക്ക് തുടക്കമായതോടെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ആദ്യ ചുവടുവയ്പ്പ് കഴിഞ്ഞു. മൂന്നാംഘട്ട ചർച്ചകൾ ഒക്ടോബറിൽ പൂർത്തിയാക്കി പൊസഷൻ പേപ്പർ നവംബറിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഡിസംബർ അവസാനത്തോടെ കരിക്കുലം കരട് പുറത്തിറക്കാനാവും. കരട് റിപ്പോർട്ടിന്മേൽ ഉണ്ടാകേണ്ട വിഷയങ്ങൾ സംബന്ധിച്ച് ജില്ലാ, ബ്ളോക്ക് തലങ്ങളിലും പി.ടി.എ കേന്ദ്രീകരിച്ചും സമാന്തരമായി അദ്ധ്യാപകതല ചർച്ചകളും സെമിനാറുകളും പൂർത്തിയാക്കി. ഗ്രൂപ്പുതല ചർച്ചയിൽ ഉയർന്ന ലിംഗസമത്വം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയവയിലെ ആശങ്കകൾ കരടിൽ രേഖപ്പെടുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തിയാകും പൊസഷൻ പേപ്പർ പ്രസിദ്ധീകരിക്കുക. 25 വിഷയ മേഖലകളിൽ ചർച്ചകളിലൂടെ അഭിപ്രായ രൂപവത്കരണം നടത്തി തയാറാക്കുന്ന അന്തിമ കരട് ചട്ടക്കൂടിന് കോർകമ്മിറ്റി അംഗീകാരം നൽകും. അടുത്ത ഡിസംബറോടെ പാഠ്യപദ്ധതി ചട്ടക്കൂട് പ്രസിദ്ധീകരിക്കും. 2024 ജൂണിൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ ആദ്യഘട്ടം കുട്ടികൾക്കെത്തിച്ച് അതിന്മേലും ചർച്ചകൾ നടത്തിയാണ് കരിക്കുലം കരടിന്റെ ഫ്രെയിം വർക്ക് ഒരുക്കുക.
ഒൻപതു വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണത്തിനായി കരിക്കുലം, സ്റ്റിയറിംഗ് കോർ കമ്മിറ്റികൾ മേയ് 12ന് രൂപീകരിച്ചത്. ഇതിനു മുൻപ് 2013ലെ പാഠ്യപദ്ധതി പരിഷ്കരണം മൂന്ന് ഘട്ടങ്ങളിലായി 2016ലാണ് നടപ്പാക്കിയത്.
വിദ്യാഭ്യാസമന്ത്രി ചെയർപേഴ്സണാകുന്ന കരിക്കുലം കമ്മിറ്റിയിൽ71 അംഗങ്ങളും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്സണാകുന്ന കരിക്കുലം കോർ കമ്മിറ്റിയിൽ 32 അംഗങ്ങളുമാണുള്ളത്. ഓരോ വിഷയത്തിനും ചെയർമാൻ, കൺവീനറടക്കം പന്ത്രണ്ടു പേരടങ്ങുന്ന ഇരുപത്തഞ്ച് സബ്ജക്ട് ഗ്രൂപ്പുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |