വിഴിഞ്ഞം: ദിവസങ്ങളായി നാട്ടിൽ കുടിക്കാനും കുളിക്കാനും വെള്ളം കിട്ടാത്തതിന്റെ രോഷത്തിൽ വ്യാപാരിയായ യുവാവ് തോക്കുമായെത്തി വെങ്ങാനൂർ സിവിൽ സ്റ്റേഷന്റെ ഗേറ്റുപൂട്ടിയിട്ടു. പുറത്തിറങ്ങാൻ കഴിയാതെ
ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് എത്തിയവരും പരിഭ്രാന്തരായി. ഒരുമണിക്കൂറോളം ഗേറ്റിനുമുന്നിൽ പ്രതിഷേധിച്ച യുവാവിനെ പൊലീസ് എത്തിയാണ് അനുനയിപ്പിച്ചത്. കൈവശം ഉണ്ടായിരുന്നത് എയർ ഗൺ
ആയിരുന്നു.
വെങ്ങാനൂർ നെടിഞ്ഞൽ ചരുവുവിള വീട്ടിൽ മുരുകനാണ് (33) ഒരു മണിക്കൂറോളം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിറുത്തിയത്. വിഴിഞ്ഞത്തും മുട്ടയ്ക്കാടും റെഡിമെയ്ഡ് ഷോപ്പ് നടത്തുകയാണ് മുരുകൻ.
വെങ്ങാനൂർ വില്ലേജ് ഓഫീസും ഗ്രാമപഞ്ചായത്തും പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിൽ
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കൂളിംഗ് ഗ്ലാസും നീല ടീ ഷർട്ടും പാന്റ്സും ധരിച്ചിരുന്ന മുരുകൻ പാന്റ്‌സിന്റെ ബെൽറ്റിൽ തോക്ക് തൂക്കിയിട്ടിരുന്നു. കനാലിലെ വെള്ളം തുറക്കാൻ കഴിയാത്ത പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടുക, കുടിവെള്ളത്തിന് ഞങ്ങൾ എന്തുചെയ്യും എന്നിങ്ങനെയുളള പോസ്റ്ററുകളും കൈവശമുണ്ടായിരുന്നു. തുടർന്ന് സൈക്കിൾ പൂട്ടുകൊണ്ട് ഗേറ്റ് പൂട്ടി. തുറക്കണമെന്ന് സ്ത്രീകൾ അടക്കം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. വില്ലേജ് ഓഫീസർ സി.എസ്.അഭിലാഷ് വിവരം താലൂക്ക് ഓഫീസറെ അറിയിച്ചു. താലൂക്ക് ഓഫീസർ കളക്‌ടറേറ്റിലും ബാലരാമപുരം പൊലീസിലും അറിയിച്ചു. പൊലീസ് എത്തിയതോടെ മുരുകൻ ഗേറ്റ് തുറന്നു കൊടുക്കുകയായിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തി മുരുകനെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. തിരകൾ കൊണ്ടുവന്നിട്ടില്ലെന്നും അവ വീട്ടിലുണ്ടെന്നും പൊലീസിനോട് പറഞ്ഞു. തോക്ക് വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും അതിന്റെ രേഖകൾ ഹാജരാക്കാമെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |