കോതമംഗലം: സാമ്പത്തിക തർക്കത്തെ തുടർന്ന് ആൺസുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി ശീതളപാനീയത്തിൽ കളനാശിനി ചേർത്ത് കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. പിണ്ടിമന മാലിപ്പാറ ഇടയത്തുകുടി പരേതയായ ലിസിയുടെ മകൾ അഥീനയെയാണ് (30) കോതമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. ടിപ്പർ ലോറി ഡ്രൈവർ മാതിരപ്പിള്ളി മേലേത്തുമാലിൽ വീട്ടിൽ അൻസിൽ അലിയാറാണ് (38) മരിച്ചത്. തിരുവനന്തപുരം പാറശാലയിൽ ഷാരോണിനെ കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയതിന് സമാന രീതിയിലായിരുന്നു കൊലപാതകം.
ഒറ്റയ്ക്ക് താമസിക്കുന്ന അഥീന രാത്രി അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബുധനാഴ്ച പുലർച്ചെയാണ് വിഷം നൽകിയത്. അൻസിൽ കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ഡിസ്‌പോസിബിൾ ഗ്ലാസിൽ കളനാശിനി ശീതളപാനീയത്തിൽ ചേർത്ത് നൽകുകയായിരുന്നു.
അബോധാവസ്ഥയിലായതോടെ അൻസിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അഥീന പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചു. തുടർന്ന് പൊലീസും ബന്ധുക്കളും എത്തി ആംബുലൻസിൽ അൻസിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാത്രി എട്ടിനാണ് മരിച്ചത്. ബോധം വന്നപ്പോൾ ആംബുലൻസിൽ വച്ച് അഥീന വിഷംനൽകിയെന്ന് അൻസിൽ ബന്ധുവിനോട് വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്. അഥീനയെ റിമാൻഡ് ചെയ്തു. അവിവാഹിതയാണ്.
കളനാശിനിയുടെ കുപ്പിയും അൻസിലിന്റെ മൊബൈലും അഥീനയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. അൻസിലിന്റെ സംസ്‌കാരം നടത്തി. വിവാഹിതനായ അൻസിലിന് ഒരു മകളുണ്ട്.
ഒരു വർഷമായി
അടുപ്പത്തിൽ
ഇരുവരും ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്കും പതിവായിരുന്നു. അൻസിൽ മർദ്ദിച്ചതായി ഒരു വർഷം മുമ്പ് അഥീന കോതമംഗലം പൊലീസിൽ നൽകിയ പരാതി രണ്ടാഴ്ച മുമ്പ് പിൻവലിച്ചിരുന്നു. എന്നാൽ, ഒത്തുതീർപ്പു പ്രകാരമുള്ള പണം അൻസിൽ നൽകിയില്ല. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് അഥീനയുടെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |