തിരുവനന്തപുരം :.പകർച്ചവ്യാധി ബാധിതർക്കു ചികിത്സയ്ക്ക് ശേഷം രോഗമുക്തി സർട്ടിഫിക്ക് നൽകാനുള്ള അധികാരം അലോപ്പതി ഡോക്ടർമാർക്കു മാത്രം നൽകാനുള്ള പൊതുജനാരോഗ്യ ബില്ലിലെ വ്യവസ്ഥയിൽ
പ്രതിപക്ഷത്തിന് വിയോജിപ്പ്.ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം ബിൽ സംബന്ധിച്ച നിയമസഭാ സെലക്ട് കമ്മിറ്റി റിപ്പോർട്ട് പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പോടെ മന്ത്രി വീണാ ജോർജ് ഇന്നലെ സഭയിൽ സമർപ്പിച്ചു. ചർച്ച 29ന് .
ചികിത്സിക്കുന്ന ഡോക്ടർമാർ തന്നെ സർട്ടിഫിക്കറ്റ് നൽകണമെന്നും, ഒരാൾ ചികിത്സിക്കുകയും മറ്റൊരാൾ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നത് കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിയോജിച്ചത്. ബില്ലിന്റെ ആദ്യഘട്ടത്തിൽ പ്രധാന പകർച്ചവ്യാധികൾ ചികിത്സിക്കുന്നതിൽ നിന്ന് ആയുഷ് വിഭാഗത്തെ വിലക്കാനുള്ള നീക്കം നടന്നെങ്കിലും ,വിവിധ കോണുകളിൽ നിന്നുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെ അത് മാറി. കൊവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് ആയുർവേദ,ഹോമിയോ ചികിത്സ തേടിയാലും രോഗമുക്തി സർട്ടിഫിക്കറ്റിന് അലോപ്പതി ഡോക്ടർമാരെ സമീപിക്കേണ്ട സ്ഥിതിയാകും. രോഗബാധിതർക്ക് ആനുകൂല്യത്തിനും നിയമകാര്യങ്ങൾക്കും വേണ്ടി സർട്ടിഫിക്കറ്റ് നൽകേണ്ടതും അലോപ്പതി ഡോക്ടർമാരാകും ഇതോടെ ആരും ആയുഷ് ചികിത്സയ്ക്ക് തയ്യാറാകില്ലെന്നാണ് ആക്ഷേപം.. ഡെങ്കിപ്പനി മുതൽ മുണ്ടിനീരു വരെ അറുപതോളം പകർച്ചവ്യാധികളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ആരോഗ്യ രംഗത്തെ മുഴുവൻ ഒരു വിഭാഗത്തിന്റെ കാൽച്ചുവട്ടിൽ അടിയറവ് വയ്ക്കുവാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് വിശ്വ ആയുർവേദ പരിഷത്ത് ആരോപിച്ചു. പൊതുജനാരോഗ്യ ബില്ലിൽ .എല്ലാ ചികിത്സാ വിഭാഗങ്ങൾക്കും അതിന്റേതായ പ്രാധാന്യം ലഭിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.ടി.ടി.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ഡോ.രവികുമാർ കല്യാണിശേരിൽ, ജനറൽ സെക്രട്ടറി ഡോ. ആദർശ് സി. രവി എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |