മെഡി. കോളേജുകളിൽ വൻ ലോബി
തിരുവനന്തപുരം : മാനസിക രോഗികൾക്ക് ഉറങ്ങാൻ ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം നൽകേണ്ട മരുന്നുകൾ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്ന് ഇടനിലക്കാർ വഴി വ്യാപകമായി കടത്തുന്നു. 40 രൂപ വിലയുള്ള മരുന്ന് 400 രൂപയ്ക്ക് മയക്കുമരുന്നായി വിൽക്കുന്നു. വിദ്യാർത്ഥികളാണ് പ്രധാന ഇരകൾ. ഡോക്ടർമാർ ഉൾപ്പെട്ട ലോബി ഇതിനു പിന്നിലുണ്ടെന്നാണ് വിവരം.
ഷെഡ്യൂൾ എച്ച്-വൺ വിഭാഗത്തിൽപ്പെട്ട മരുന്ന് പരമാവധി രണ്ടാഴ്ചത്തേക്ക് മാത്രമേ നൽകാവൂ. എന്നാൽ ആറു മാസത്തേക്ക് ഒരുമിച്ച് കുറിപ്പടി എഴുതി ഡോക്ടറുടെ സീൽ വച്ച് നൽകുന്നു. ഡോക്ടർമാരുടെ വ്യാജ സീൽ നിർമ്മിച്ചും മരുന്ന് ഒരുമിച്ചു വാങ്ങി കടത്തുന്നു. ഈ ലോബിക്ക് ഫാർമസികളിലും ഇടനിലക്കാരുള്ളതിനാൽ മരുന്ന് യഥേഷ്ടം കിട്ടും.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ സീൽ മോഷ്ടിച്ച് മയങ്ങാനുള്ള മരുന്ന് വാങ്ങിക്കൂട്ടിയ രണ്ടുപേരെ പൊലീസ് പിടികൂടിയ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ മരുന്ന് പുറത്തേക്ക് പോകുന്നത് കണ്ടെത്തിയെന്നാണ് വിവരം. ആർക്കെല്ലാം പങ്കുണ്ടെന്ന് വ്യക്തമാകണമെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ അന്വേഷണം വേണം.
തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നിന്നാണ് വ്യാപകമായി മരുന്ന് കടത്തുന്നത്. ഇത്തരം മരുന്നുകൾ നിർദ്ദേശിക്കുന്ന ഡോക്ടറുടെ പേര്, രോഗിയുടെ പേര്, കുറിപ്പടയിലെ മരുന്നിന്റെ അളവ് എന്നിവ ഫാർമസി രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. പലയിടത്തും അത് പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
സ്വയമെഴുതി വാങ്ങും
മരുന്ന് ആവശ്യമുള്ളവർ ആശുപത്രിയിലെത്തി പുതിയ ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ട് മരുന്ന് എഴുതി വാങ്ങി സീൽ പതിപ്പിക്കണം. ഈ കുറിപ്പടിയുടെ അടിസ്ഥാനത്തിലേ മരുന്ന് നൽകാവൂ
എന്നാൽ രോഗിയുടെ പഴയ ഒ.പി ടിക്കറ്റിൽ തന്നെ തുടർന്നുള്ള ദിവസങ്ങളിലും ഡോക്ടർമാർ മരുന്ന് കുറിക്കും. ഇത് മുതലെടുത്ത് പഴയ ടിക്കറ്റിൽ മരുന്ന് എഴുതിച്ചേർത്ത് വാങ്ങുന്നവരുമുണ്ട്
വ്യാജൻമാരും വ്യാപകം
ആശുപത്രിയിൽ നിന്ന് ഒ.പി ടിക്കറ്റ് എടുക്കും. പുറത്തിറങ്ങി മരുന്ന് കുറിച്ച് വ്യാജസീൽ പതിക്കും.
മെഡിക്കൽ കോളേജുകളിലെ ഫാർമസികളിൽ നിന്ന് ഇവർക്കും ഇഷ്ടം പോലെ മരുന്ന് ലഭിക്കുന്നു.
'ഉൻമാദത്തിന് വേണ്ടിയാണ് ഈ മരുന്നുകൾക്ക് പിന്നാലെ പോകുന്നത്. അപകടകരമായ ഇത്തരം മരുന്നുകൾ നൽകാൻ കൃത്യമായ നിർബന്ധനയുണ്ട്. അത് പാലിച്ചില്ലെങ്കിൽ സമൂഹത്തിന് ഭീഷണിയാണ്.'
-ഡോ.രവികുമാർ
മുൻ മേധാവി, ക്ലിനിക്കൽ ഫാർമക്കോളജി,
തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |