തിരുവനന്തപുരം: ഭവനനിർമാണ ബോർഡ് പിരിച്ചുവിടൽ നിർദ്ദേശം തിരുത്തണമെന്ന മന്ത്രിസഭാ നിർദ്ദേശം നടപ്പാക്കാത്തതിലും ,ഫണ്ട് വകമാറ്റലിന് ഏകപക്ഷീയമായി തീരുമാനമെടുത്തതിലും മന്ത്രിസഭായോഗത്തിൽ ചീഫ്സെക്രട്ടറിയോട് കടുത്ത സ്വരത്തിൽ അതൃപ്തി പ്രകടിപ്പിച്ച് റവന്യു മന്ത്രി കെ. രാജൻ.
ഭവനനിർമാണ ബോർഡ് പിരിച്ചുവിടാനുള്ള നിർദ്ദേശം നേരത്തേ യോഗത്തിന്റെ
മിനിറ്റ്സായി രേഖപ്പെടുത്തിയത് തിരുത്തി പുതിയ ഉത്തരവിറക്കാൻ ആവശ്യപ്പെട്ടിട്ടും
നടപ്പാക്കാത്തതിൽ മന്ത്രിക്ക് നീരസമുണ്ടായിരുന്നു. തണ്ണീർത്തടം നികത്തലും ഭൂമിയുടെ തരംമാറ്റലും വഴി ഖജനാവിലേക്കെത്തിയ തുക വക മാറ്റാനുള്ള ചീഫ്സെക്രട്ടറിയുടെ നിർദ്ദേശവും വന്നതോടെ മന്ത്രി രാജൻ പ്രകോപിതനാവുകയായിരുന്നു. ചീഫ്സെക്രട്ടറിയുടെ നിലപാടിനെതിരെ മന്ത്രി രാജൻ ആഞ്ഞടിച്ചപ്പോൾ ഇടപെടാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും, പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ അദ്ദേഹം അവസാനിപ്പിച്ചുള്ളൂ. സി.പി.ഐയുടെ മന്ത്രിമാരുൾപ്പെടെ മറ്റുള്ളവരെല്ലാം നിശ്ശബ്ദരായി ഇരുന്നതേയുള്ളൂ.
നെൽവയൽ- തണ്ണീർത്തടം നികത്തലും ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് സമാഹരിച്ച തുക തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതമായി വകമാറ്റി ചെലവഴിക്കാമെന്നാണ് മന്ത്രിസഭായോഗത്തിൽ ചീഫ്സെക്രട്ടറി നിർദ്ദേശിച്ചത്. ഇതോടെ, ചീഫ്സെക്രട്ടറി സംസ്ഥാനത്തെ സൂപ്പർ മുഖ്യമന്ത്രിയാകാൻ ശ്രമിക്കരുതെന്ന് മന്ത്രി രാജൻ
ഓർമ്മിപ്പിച്ചു." ഇടതുമുന്നണി ഇതുവരെ പിരിച്ചുവിട്ടിട്ടില്ല. മന്ത്രിസഭ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എൽ.ഡി.എഫ് നിർദ്ദേശമാണ് മന്ത്രിസഭ നടപ്പാക്കുന്നത്. ഹൗസിംഗ് ബോർഡ് പിരിച്ചുവിടാനുള്ള മിനിറ്റ്സിലെ നിർദ്ദേശം തിരുത്തിയിറക്കണമെന്ന് കഴിഞ്ഞ മന്ത്രിസഭായോഗം ചീഫ്സെക്രട്ടറിയോട് നിർദ്ദേശിച്ചതാണ്. ഇതുവരെ തിരുത്തിയ മിനിറ്റ്സ് പുറത്തുവന്നിട്ടില്ല. എന്താണ് തടസ്സം? മന്ത്രിസഭാ നിർദ്ദേശം നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ?"- രാജൻ തുറന്നടിച്ചു.
തണ്ണീർത്തടം നികത്തൽ, ഭൂമി തരംമാറ്റം എന്നിവ വഴി ഖജനാവിലെത്തിയത് 900 കോടിയോളം രൂപയാണെന്നാണ് കണക്ക്. ഇപ്പോഴത്തെ ഭൂമി തരംമാറ്റം വഴി മാത്രം 200 കോടിയിലേറെ ഖജനാവിലെത്തി. ഈ തുകയാണ് തദ്ദേശ സ്ഥാപന പദ്ധതി വിഹിതത്തിലേക്ക് വകമാറ്റാമെന്ന നിർദ്ദേശം ചീഫ്സെക്രട്ടറി വച്ചത്.ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി ഉദ്യോഗസ്ഥ തീരുമാനങ്ങൾ അടിച്ചേല്പിക്കാൻ സമ്മർദ്ദമുണ്ടാകുന്നുവെന്ന ആക്ഷേപം നേരത്തേ മുതലുണ്ട്. കഴിഞ്ഞ ദിവസം ഇടത് എം.എൽ.എമാരുടെ യോഗത്തിൽ, പദ്ധതികൾക്ക് ഫണ്ട് കിട്ടുന്നില്ലെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |