തിരുവനന്തപുരം: ശക്തമായ വേനൽ മഴയ്ക്കുപിന്നാലെ പതിവിലും നേരത്തെ കാലവർഷം എത്തുകയായി. കാലവർഷക്കാറ്റ് ഇന്നു വൈകുന്നേരത്തിനകം കരയിൽ പ്രവേശിക്കുമെന്നാണ് സൂചന. അഞ്ചു ദിവസം മഴ തുടരും. കുറച്ചുസമയം മാറിനിന്നേക്കാം.
മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായിരിക്കും. ലഘു മേഘവിസ്ഫോടനത്തിനും സാദ്ധ്യതയുണ്ട്.
എല്ലാ ജില്ലകളിലും ഇന്നലെ ശരാശരിയിൽക്കൂടുതൽ മഴ ലഭിച്ചു.കൊച്ചി,തിരുവനന്തപുരം നഗരങ്ങൾ വെള്ളത്തിൽ മുങ്ങി. തലസ്ഥാനത്ത് ഒന്നരമണിക്കൂറിൽ 52 മില്ലി മീറ്ററും നോർത്ത് പറവൂറിൽ രണ്ടു മണിക്കൂറിൽ 94 മില്ലി മീറ്ററും മഴ പെയ്തു. കളമശ്ശേരിയിൽ ഒരു മണിക്കൂറിൽ 60 മില്ലീ മീറ്ററും കണ്ണൂർ ചേരുവഞ്ചേരിയിൽ അര മണിക്കൂറിൽ 61 മില്ലി മീറ്ററും പെയ്തു.
മിന്നൽ പ്രളയത്തിന് സാദ്ധ്യത
മിന്നൽ പ്രളയമുണ്ടാകാം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവും.കൂമ്പാര മേഘങ്ങൾ രൂപപ്പെട്ട് മേഘവിസ്ഫോടനം സംഭവിക്കാം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൂടും.
ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
കടലാക്രമണം ഉണ്ടാകാം.മത്സ്യബന്ധനം പാടില്ല
കാലവർഷം സ്ഥിരീകരിക്കുന്നത്?
കേരളത്തിലും കർണാടകയിലും ലക്ഷദ്വീപിലുമായി സ്ഥാപിച്ചിട്ടുള്ള 14 മഴമാപിനികളിൽ ഒമ്പതെണ്ണത്തിലെങ്കിലും തുടർച്ചയായി രണ്ടുദിവസം 2.5 മില്ലിമീറ്ററോ അതിൽ കൂടുലോ മഴ രേഖപ്പെടുത്തണം. അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടണം. ഭൂമിയിൽ നിന്ന് ഉയരത്തിലേക്കു പോകുന്ന ചൂടിന്റെ വികിരണ തോത് കുറയണം. ഇവ ഒത്തുവരുമ്പോഴാണ് കാലവർഷമാവുന്നത്. കഴിഞ്ഞ വർഷം ജൂൺ എട്ടിനാണെത്തിയത്. 2022ൽ മേയ് 29നെത്തി.
ഇന്നലെ ഏറ്റവും കൂടുതൽ
നോർത്ത് പറവൂരിൽ
(മില്ലി മീറ്ററിൽ)
നോർത്ത് പറവൂർ........................... 95
ചേരുവാഞ്ചേരി (കണ്ണൂർ).............. 93
കരുമാടി (ആലപ്പുഴ)........................89
കളമശ്ശേരി...........................................69
തിരുവനന്തപുരം സിറ്റി...................68
പാരിപ്പള്ളി (കൊല്ലം).......................63
കാലവർഷം ശരാശരിയിൽ കൂടുതലാവും.ആഗസ്റ്റിൽ മഴയുടെ ശക്തി കൂടും
-ഡോ.എസ് അഭിലാഷ്,
കുസാറ്റ് റഡാർ റിസർച്ച് ഡയറക്ടർ
നാടാകെ മഴയിൽ മുങ്ങി,
വീടുകൾ വെള്ളത്തിൽ
തിരുവനന്തപുരം: നാലു മണിക്കൂറിലേറെ തുടർച്ചയായി ഇന്നലെ പെയ്ത മഴയിൽ സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട്. തിരുവനന്തപുരം,കൊച്ചി നഗരങ്ങൾ മഴയിൽ മുങ്ങി. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിനുചുറ്റും വെള്ളം നിറഞ്ഞു.100 ഓളം വീടുകളിൽ വെള്ളം കയറി. കമ്പോളമായ ചാലയിലും മുട്ടൊപ്പം വെള്ളം.
കൊല്ലത്ത് മുണ്ടയ്ക്കലിൽ കടലാക്രമണം. ആലപ്പുഴയിൽ ദേശീയ പാതയിലുൾപ്പടെ വെള്ളം കയറി. മൂന്നു വീട് പൂർണമായും 13 വീട് ഭാഗീകമായും തകർന്നു.1000ത്തോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.12 ക്യാമ്പുകളിലായി 392 കുടുംബങ്ങളുണ്ട്. തിരുവല്ലയിൽ മൂന്നു വീടുകൾ ഭാഗീകമായി തകർന്നു.മണിമലയാർ കരകവിഞ്ഞു.കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞു.ഇടുക്കിയിൽ ചെറുതോണി പുഴയിൽ ജലനിരപ്പുയർന്നു.
കൊച്ചിയിൽ ഇൻഫോപാർക്ക് ക്യാമ്പസിലും കളമശേരി മൂലേപ്പാടത്തെ നൂറോളം വീടുകളിലും വെള്ളം കയറി. ഫയർഫോഴ്സ് ജിഗ്ഗി ബോട്ട് എത്തിച്ച് മൂലേപ്പാടത്തെ കുടുംബങ്ങളെ മാറ്റി. കുന്നുംപുറം ആലപ്പാട് നഗറിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ജെ.സി.ബിയുടെ സഹായത്തോടെയാണ് താമസക്കാരെ മാറ്റിയത്.
പടമുകളിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ മതിൽ ഇടിഞ്ഞ് തോട്ടിൽ പതിച്ചു.
ഇടപ്പള്ളി, പാലാരിവട്ടം, കളമശേരി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. തൃശൂരിൽ കനത്ത മഴ തുടരുന്നു. അശ്വിനി ആശുപത്രിക്ക് സമീപം ഒട്ടേറെ വീടുകളിൽ വെള്ളം കയറി.റോഡുകളും വെളളത്തിലായി. അതിരപ്പിള്ളി – തുമ്പൂർമുഴിറോഡിൽ കൂറ്റൻ മുളങ്കൂട്ടം കടപുഴകി. തൃശൂർ നടത്തറയിൽ കാറിലിടിച്ച് ആംബുലൻസ് മറിഞ്ഞു. ആർക്കും പരിക്കില്ല.
കോഴിക്കോട് മലയോര മേഖലയിലാണ് ശക്തമായ മഴ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |