ന്യൂഡൽഹി:മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകി.
മുല്ലപെരിയാറിലെ ബേബി അണക്കെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാനുള്ള അനുമതി പുന:സ്ഥാപിക്കാൻ കേരളത്തിന് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.
ബേബി അണക്കെട്ട് ബലപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കേരളത്തോട് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ജോ ജോസഫ് നൽകിയ ഹർജിയിൽ തമിഴ്നാട് നൽകിയ അപേക്ഷ ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
മുല്ലപെരിയാർ ബേബി അണക്കെട്ട് ബലപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ കഴിഞ്ഞ വർഷം നവംബർ അഞ്ചിന് കേരളം നൽകിയ അനുമതി ആറ് ദിവസത്തിനകം ഏകപക്ഷീയമായി റദ്ദാക്കിയെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. മുല്ലപെരിയാർ മേൽനോട്ട സമിതി പല വട്ടം നിർദ്ദേശിച്ചിട്ടും ,വള്ളക്കടവ് - മുല്ലപ്പെരിയാർ വനപാതയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കേരളം തയ്യാറായില്ല.പണി പൂർത്തിയാക്കാൻ കേരളത്തോട് ആവശ്യപ്പെടണം. തമിഴ്നാടിന് പെരിയാർ തടാകത്തിൽ സർവ്വീസ് നടത്താൻ കൂടുതൽ ബോട്ടുകൾക്ക് അനുമതി നൽകണമെന്നാണ് ഹർജിയിലെ മറ്റൊരാവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |