കോട്ടയം: അമയന്നൂരിൽ ഭാര്യയെ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്റു (33) എന്നിവരാണ് മരിച്ചത്. ടിന്റുവിന്റെ മൃതദേഹം ബെഡിൽ പൊതിഞ്ഞ നിലയിലും സുധീഷിന്റെ മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിലുമായിരുന്നു. സുധീഷ് കൈഞരമ്പും മുറിച്ചിരുന്നു.
ടിന്റുവിന്റെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭാര്യയിലുള്ള സുധീഷിന്റെ സംശയമാണ് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സുധീഷ് എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിദേശത്ത് മെക്കാനിക്കായ സുധീഷ് ഒന്നരമാസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യയെയും ഏകമകൻ സിദ്ധാർത്ഥിനെയും (6) ഒപ്പം കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന ടിന്റു ഇതിനായി ജോലി രാജിവച്ചു. ചൊവ്വാഴ്ച സുധീഷ് മകനെ ചേട്ടൻ ഗിരീഷിന്റെ വീട്ടിൽ കൊണ്ടുചെന്നാക്കിയിരുന്നു. പാസ്പോർട്ടും മറ്റും ശരിയാക്കുന്നതിനായി ടിന്റുവിനെയും കൂട്ടി തിരുവനന്തപുരത്ത് പോവുകയാണെന്നാണ് പറഞ്ഞത്. വ്യാഴാഴ്ചയേ തിരികെ എത്തൂ എന്നും അറിയിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ട്വിന്റുവിന്റെ പിതാവ് ഇരുവരെയും ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെതുടർന്ന് ഗിരീഷിന്റെ വീട്ടിൽ അന്വേഷിച്ചു. തുടർന്ന് സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി ഇന്നലെ രാവിലെ സുധീഷ് താമസിക്കുന്ന വീട്ടിലെത്തി. ഏറെനേരം വിളിച്ചെങ്കിലും കതക് തുറന്നില്ല. അകത്ത് ലൈറ്റ് തെളിഞ്ഞു കിടക്കുന്നതുകണ്ട് സംശയം തോന്നി സമീപവാസികളെ കൂട്ടിയെത്തി കതക് തകർത്ത് അകത്തുകയറിയപ്പോഴാണ് സുധീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം, ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |