കണ്ണൂർ: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ആകാശ് തില്ലങ്കേരി വിവാദത്തിൽ നിലപാട് ഒരിക്കൽക്കൂടി വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നല്ല വിളയ്ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാർട്ടി കാണുന്നു. ഈ കളയെല്ലാം പാർട്ടി പറിച്ചുകളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങൾക്ക് ബോദ്ധ്യമാകുന്ന തരത്തിൽ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം ആവർത്തിച്ചു.
സി.പി.എം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷുഹൈബ് വധത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പരാമർശങ്ങൾക്ക് പി. ജയരാജനെ രംഗത്തിറക്കി സി.പി.എം കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. പല വഴിക്ക് സഞ്ചരിക്കുന്നവരുമായി പാർട്ടിക്ക് ഒത്തുതീർപ്പില്ലെന്നാണ് പി. ജയരാജൻ പറഞ്ഞത്.
ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി എം.വി. ഗോവിന്ദൻ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസ് ചർച്ചയെക്കുറിച്ച് സി.പി.എം ഉന്നയിച്ച ചോദ്യങ്ങൾക്ക് യു.ഡി.എഫിന് മറുപടി ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജമാഅത്തിന്റെ സഹായം യു.ഡി.എഫ് നേടി.
രണ്ടു രൂപ ഇന്ധന സെസ് ഉയർത്തിയതിനെതിരെ വ്യാപക സമരം യു.ഡി.എഫ് നടത്തുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് ഭരിക്കുമ്പോഴാണ് ഇന്ധനവില വർദ്ധിപ്പിച്ചത്. വണ്ടിക്കുമുന്നിൽ ചാടാനുള്ള സമരമാണ് യു.ഡി.എഫ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ വാഹനം ഇടിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കോൺഗ്രസ് പൊലീസിൽ പരാതി നൽകുകയാണ്. വാഹന വ്യൂഹത്തിനു നേരെ പ്രവർത്തകരെ ചാടിക്കുന്നവർ ഇത് എന്തിന് എന്ന് ചിന്തിക്കണം. യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനകീയ ജാഥയിൽ
വരാതെ ഇ.പി
വിട്ടുനിന്നതല്ലെന്ന് എം.വി. ഗോവിന്ദൻ
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ കണ്ണൂരിൽ ഒരിടത്തും പങ്കെടുക്കാതെ കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും പങ്കെടുത്തിരുന്നില്ല.
എന്നാൽ വരും ദിവസങ്ങളിൽ ഇ.പി പങ്കെടുക്കുമെന്നായിരുന്നു മാദ്ധ്യമങ്ങളോട് എം.വി. ഗോവിന്ദന്റെ പ്രതികരണം. ഇ.പി. ജയരാജന് വിട്ടുനിൽക്കേണ്ട സാഹചര്യമില്ല. സംസ്ഥാനത്തെ ഏതിടത്തെ സ്വീകരണത്തിലും എൽ.ഡി.എഫ് കൺവീനറായ അദ്ദേഹത്തിന് പങ്കെടുക്കാമെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു.
അതേസമയം, കോടിയേരിയുടെ മരണശേഷം സംസ്ഥാന സെക്രട്ടറിയായി തന്നെ പരിഗണിക്കാത്തതിന്റെ അതൃപ്തി ഇ.പിക്ക് മാറിയിട്ടില്ലെന്നതിന്റെ സൂചനയാണ് വിട്ടുനിൽക്കലെന്ന് പാർട്ടിയിൽ വലിയൊരു വിഭാഗം കരുതുന്നു. പാർട്ടി സെന്ററിൽ നിന്ന് വിട്ടുനിന്നപ്പോൾ രംഗത്തിറക്കാൻ മുഖ്യമന്ത്രിയടക്കം ഇടപെട്ടെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുകയാണെന്ന തരത്തിലാണ് ഇ.പി പ്രതികരിച്ചത്.
ക്ഷേത്രം ട്രസ്റ്റി വിധി
മോദിക്കും ബാധകം
ക്ഷേത്രം ട്രസ്റ്റികളായി രാഷ്ട്രീയപാർട്ടി പ്രവർത്തകരെ നിയോഗിക്കരുതെന്ന ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം നിലപാടും ഇതുതന്നെയാണ്. ഈ വിധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബാധകമാണ്. ബാബറി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള കമ്മിറ്റിയുടെ ട്രസ്റ്റിയാണ് മോദി. ക്ഷേത്രം വിശ്വാസികളുടേതുമാത്രമാണ്.
അവിടെ ആർ.എസ്.എസ്, ബി.ജെ.പി, കോൺഗ്രസ്, സി.പി.എം പ്രവർത്തകരൊന്നും ട്രസ്റ്റികളാകേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |