കോഴിക്കോട്: ബംഗളൂരു-കോഴിക്കോട് റൂട്ടിൽ 'നവകേരള ബസി'ന്റെ കന്നി സർവീസിൽത്തന്നെ കല്ലുകടി. യാത്രതുടങ്ങി അല്പസമയത്തിനകം ബസിന്റെ ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുൻഭാഗത്തുള്ള വാതിൽ കേടായി. പുലർച്ചെ നാലരയോടെയാണ് കോഴിക്കോട് ടെർമിനലിൽ നിന്ന് നവകേരളബസ് ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട് -ബംഗളൂരു സർവീസ് ആരംഭിച്ചത്. ബസ് കുന്ദമംഗലത്ത് എത്തിയപ്പോൾ വാതിൽ തുറന്നു വരികയായിരുന്നു. ഡ്രൈവർ ഏറെ ശ്രമിച്ചെങ്കിലും പൂർവ സ്ഥിതിയിലായില്ല. തുടർന്ന് ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടർന്നു. യാത്രക്കാരിലാരോ ഓട്ടോമാറ്റിക് ഡോറിന്റെ സ്വിച്ച് അമർത്തിയതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് കെ.എസ്. ആർ.ടി.സി അധികൃതർ പറഞ്ഞു. ഇതോടെ വാതിൽ ഓട്ടോമാറ്റിക്കിൽ നിന്ന് മാന്വൽ സംവിധാനത്തിലായി. ജീവനക്കാർക്ക് ഇത് റീസെറ്റ് ചെയ്യാൻ സാധിച്ചില്ല. സുൽത്താൻ ബത്തേരി ഡിപ്പോയിൽ എത്തിയ ശേഷം ഡോറിന്റെ ഇംപൾസ് വാൽവ് റീസെറ്റ് ചെയ്തതോടെ പ്രശ്നം പരിഹരിച്ച് യാത്ര തുടരുകയായിരുന്നു.
ഷെഡ്യൂൾ ചെയ്തതിൽ നിന്ന് 25 മിനിറ്റ് വൈകി 4.30ന് കോഴിക്കോട് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് ഹൈഡ്രോളിക് ലിഫ്റ്റ് ശരിയാക്കാനായി അരമണിക്കൂറോളം സുൽത്താൻബത്തേരിയിൽ നിറുത്തിയിട്ടു.11.35ന് ബംഗളൂരുവിൽ എത്തേണ്ട ബസ് രണ്ടുമണിക്കൂറോളം വൈകി ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആദ്യയാത്ര പൂർത്തിയാക്കിയത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് 2.30ന് യാത്രതിരിച്ചു. മടക്കയാത്രയിലും ഫുൾ സീറ്റ് യാത്രക്കാരായിരുന്നു.
എയർകണ്ടിഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റാക്കി. കെ.എസ്.ആർ.ടി.സി എ.സി ബസ് കുറവായതിനാൽ ബംഗളൂരുവിലേക്കുള്ള ഈ സർവീസ് ഏറെ സഹായകമാവുമെന്ന് യാത്രക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |