തളിപ്പറമ്പ്: പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ ലക്ഷങ്ങളുടെ മുക്കുപണ്ടം തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് ഒളിവിൽ പോയ അപ്രൈസർ ടി.വി രമേശനെ (56) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. തൃച്ചംബരം എസ്.എൻ.ഡി.പി മന്ദിരത്തിനടുത്തുളള സ്വന്തം വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത മറ്റൊരു വീട്ടിലെ കിണറ്റിലാണ് ഇന്നലെ രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹം തളിപ്പറമ്പ് പൊലിസ് അഗ്നിശമന സേനയുടെ സഹായത്താടെ പുറത്തെടുത്ത് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബാങ്കിൽ നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ബാങ്ക് അധികൃതർ ആദ്യഘട്ടത്തിൽ പൊലീസിന് നൽകിയ പരാതി. എന്നാൽ പണമെടുത്ത പലരും സംഭവം പുറത്തായതിന് പിന്നാലെ ബാങ്കിൽ പണമടച്ച് പണ്ടങ്ങൾ കൈപ്പറ്റിയിരുന്നു. ഏകദേശം 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇപ്പോൾ ബാങ്ക് അധികൃതർ അനൗദ്യോഗികമായി നൽകുന്ന വിവരം. പരിചയക്കാരെയും ബന്ധുക്കളെയും ഉപയോഗിച്ച് രമേശൻ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തിയെന്നാണ് ബാങ്ക് അധികൃതരുടെ ആരോപണം. പരേതനായ നാരായണന്റെയും ജാനകിയുടെയും മകനാണ് രമേശൻ. ഭാര്യ: സതി(കണ്ണോം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |