തിരുവനന്തപുരം: മുൻ പഞ്ചായത്ത് അംഗത്തിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോൺഗ്രസ് നേതാവും വട്ടിയൂർക്കാവ് പഞ്ചായത്ത് മുൻ അംഗവുമായ ആയൂർക്കോണം നന്ദനത്തിൽ അജയകുമാറിന്റെ (66) മൃതദേഹമാണ് മണ്ണാമൂല ഇരുമ്പനത്ത് ലെയ്‌നിലെ പറമ്പിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11മണിയോടെ മൃതദേഹം കണ്ടെത്തിയ പറമ്പിന് സമീപത്തെ പുരയിടത്തിന്റെ ഉടമസ്ഥൻ, തന്റെ സ്ഥലം വൃത്തിയാക്കാൻ എത്തിയപ്പോൾ രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടത്. രണ്ടു ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.
സ്ഥലത്തെത്തിയ പൊലീസിന് ഇദ്ദേഹത്തിൻെറ തിരിച്ചറിയൽ കാർഡ് ലഭിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പേരൂർക്കട പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച നെടുമങ്ങാട് ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ അജയകുമാർ ഉച്ചയോടെ അവിടെ നിന്ന് ഇറങ്ങി. വർഷങ്ങളായി ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്നു താമസം. വട്ടിയൂർക്കാവിലേത് അജയകുമാറിന്റെ കുടുംബവീടാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. ഇന്ദിരയാണ് അജയകുമാറിന്റെ ഭാര്യ. മക്കൾ: ഷൈനി, ഷീന. മരുമക്കൾ: അലത്തറ അനിൽകുമാർ, രതികൃഷ്ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |