തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന 2016ലെ ഇടതുമുന്നണി വാഗ്ദാനം നടപ്പാകാനിടയില്ല. പദ്ധതി തുടരാനാണ് കഴിഞ്ഞ സർക്കാർ നിയോഗിച്ച പുനഃപരിശോധനാ സമിതിയുടെ ശുപാർശ . ഏപ്രിൽ 30ന് റിപ്പോർട്ട് സർക്കാരിന് നൽകി.
പദ്ധതി ഉപേക്ഷിക്കാൻ നിയമപരമായി തടസ്സമില്ല. പക്ഷേ, പഴയതു പോലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാവുമെന്നാണ് റിട്ട. ജില്ലാ ജഡ്ജി എസ്.സതീഷ് ചന്ദ്രബാബു ചെയർമാനും മുൻ നികുതി വകുപ്പ് സെക്രട്ടറി പി.മാരപാണ്ഡ്യൻ, ഗുലാത്തി ഇൻസ്റ്രിറ്ര്യൂട്ട് മുൻ ഡയറക്ടർ ഡോ.ഡി.നാരായണ എന്നിവർ അംഗങ്ങളുമായ സമിതിയുടെ ശുപാർശ. പങ്കാളിത്ത പെൻഷൻകാർക്ക് പല ആനുകൂല്യങ്ങളും കുറവായതിനാൽ അവർക്ക് ഗ്രാറ്റുവിറ്റിയും എക്സ് ഗ്രേഷ്യ പെൻഷനും ബാധകമാക്കണമെന്നും ശുപാർശയുണ്ട്.
പങ്കാളിത്ത
പെൻഷൻ
സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ മുഴുവൻ തുകയും സർക്കാർ നൽകുന്നു.പങ്കാളിത്ത പെൻഷനിൽ ശമ്പളത്തിന്റെ പത്ത് ശതമാനം പ്രതിമാസം പിടിക്കും. അത്രയും തുക സർക്കാരും നീക്കിവയ്ക്കും. ഈ തുക പെൻഷൻ ഫണ്ട് റെഗുലേറ്രറി ആൻഡ് ഡവലപ്മെന്റ് അതോറിട്ടി അംഗീകരിച്ച ഫണ്ടുകളിൽ നിക്ഷേപിക്കും. റിട്ടയർ ചെയ്യുമ്പോൾ ഫണ്ടിലുള്ള തുകയുടെ 60 ശതമാനം കൂട്ടുപലിശ ഉൾപ്പെടെ തിരിച്ചു നൽകും. 40 ശതമാനം തുക വിപണിയിൽ നിക്ഷേപിച്ചശേഷം അതിന്റെ പലിശയിൽ നിന്ന് പെൻഷൻ നൽകും. 2004ൽ പദ്ധതി നടപ്പിലാക്കിയ കേന്ദ്രസർക്കാർ ഇപ്പോൾ 14 ശതമാനം വിഹിതവും, ഗ്രാറ്റുവിറ്റിയും നൽകുന്നുണ്ട്.
2013 ഏപ്രിൽ1: യു.ഡി.എഫ് സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കി.
2016: പുനഃപരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽ.ഡി.എഫ് .
എൽ.ഡി.എഫ് സർക്കാർ കണ്ണൂർ സർവകലാശാല, ഗുരുവായൂർ ദേവസ്വം, ചെത്തുതൊഴിലാളി ക്ഷേമനിധി തുടങ്ങിയ സ്ഥാപനങ്ങളിലും നടപ്പിലാക്കി.
പങ്കാളിത്തപെൻഷൻകാരൻ മരിച്ചാൽ കുടുംബ പെൻഷൻ 50 ശതമാനമായിരുന്നത് എൽ.ഡി.എഫ് സർക്കാർ 30 ശതമാനമാക്കി കുറച്ചു.
സർവീസ് സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്ന് 2018 നവംബർ 7ന് കമ്മിറ്റിയെ നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |