തിരുവനന്തപുരം:സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ രണ്ടു ഗഡു കൂടി നാളെ മുതൽ വിതരണം ചെയ്യും. ഓരോരുത്തർക്കും 3200 രൂപ വീതം ലഭിക്കും. കഴിഞ്ഞ മാസം ഒരു ഗഡു നൽകിയിരുന്നു.
റംസാൻ, വിഷു പ്രമാണിച്ചാണ് കുടിശിക വിതരണം. ഇനി നാലു മാസത്തെ കുടിശിക ബാക്കിയുണ്ട് . 62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുൻകൂറായി തുക നൽകുന്നത്.
രണ്ടു മാസത്തെ പെൻഷൻ നൽകാൻ 1800 കോടിയാണ് വേണ്ടത്. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും നൽകാൻ സഹകരണ ക്ഷേമനിധി ഫണ്ടിൽ നിന്നു തുക ക്രമീകരിച്ചിരുന്നു. ക്ഷേമനിധി പെൻഷനും ഈ തുകയിൽ നിന്നാണു നൽകുക. പുതിയ സാമ്പത്തിക വർഷമായതിനാൽ ഈ ആഴ്ച ആദ്യ കടമെടുപ്പ് നടക്കും. അപ്പോൾ തിരിച്ചു നൽകാമെന്ന ധാരണയിലാണ് തുക ക്രമീകരിച്ചത്.
കഴിഞ്ഞ മാസം അനുവദിച്ച പെൻഷൻ 62,000 പേർക്ക് ലഭിച്ചില്ലെന്ന് പരാതി ഉയർന്നു. കേന്ദ്ര വിഹിതം നൽകുന്നതിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം നെറ്റ് വർക്കിലെ തകരാർ കാരണമാണ് അങ്ങനെ സംഭവിച്ചതെന്ന് ധനകാര്യവകുപ്പ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |