കൊച്ചി: പെൻഷനു വേണ്ടി 23 വർഷമായി നിയമ പോരാട്ടം നടത്തുന്ന സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ പെൻഷൻകാർ 603 പേർ. അപ്പീൽ വാദത്തിനിടെ
ഇവരിൽ 44 പേർ മരിച്ചു. 83 വയസ് വരെ പ്രായമുള്ള അവശേഷിക്കുന്നവരിൽ ആഹാരത്തിനും ചികിത്സയ്ക്കും പോലും വകയില്ലാത്തവരുമുണ്ട്.
2017ൽ സുപ്രീംകോടതിയിൽ നിന്ന് പെൻഷൻകാർക്ക് അനുകൂലമായി വിധിയുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല. ഡയറക്ഷൻ പെറ്റീഷനുമായി പെൻഷൻകാർ സുപ്രീം കോടതിയിൽ
എത്തിയപ്പോഴാണ് കേസ് ഹൈക്കോടതിയിലേക്ക് വിട്ടത്. ഇതിലെ വാദം ഹൈക്കോടതി
ഡിവിഷൻ ബെഞ്ച് മൂന്നരവർഷത്തിനിടെ 99 തവണ മാറ്റി വച്ചു.സർക്കാർ രേഖയിൽ ഭർത്താവ് അല്ലെങ്കിൽ ഭാര്യ പൊതുമേഖലാ സ്ഥാപനത്തിലെ പെൻഷൻകാരായതു
കൊണ്ട് വൃദ്ധരായ പങ്കാളികൾക്ക് വാർദ്ധ്യകാല പെൻഷൻ, പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി തുടങ്ങിയ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്.
പെൻഷൻ നിരക്ക്
1977ന് മുമ്പത്തേത്
സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ നിരവധി തവണ ശമ്പള, പെൻഷൻ പരിഷ്കരണം നടപ്പിലാക്കിയിട്ടും വെയർഹൗസിംഗ് കോർപ്പറേഷൻ മാത്രം 1977ന് മുമ്പുള്ള പെൻഷനും 1998വരെയുള്ള ക്ഷാമബത്തയുമാണ് നൽകുന്നത്. ഇതിനെതിരെ 2000ൽ തുടങ്ങിയ നിയമപോരാട്ടമാണ് അന്തമില്ലാതെ നീളുന്നത്.
2020 ജൂലായ് ഒന്നിന്, കോർപ്പറേഷന്റെ റഗുലേഷൻ അനുസരിച്ച് മൂന്ന് മാസത്തെ കുടിശിക സഹിതം പെൻഷൻ നൽകണമെന്ന് ഹൈക്കോടതിയും ഉത്തരവായി. ഈ വിധിയും നടപ്പിലാക്കാൻ കൂട്ടാക്കാതെ കോർപ്പറേഷൻ അപ്പീൽ നൽകി. ഈ കേസ്. മേയ് 30ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |